# സിറ്റി ഗ്യാസ് പദ്ധതിയുടെ തുടക്കം വയലാറിലും ചേർത്തലയിലും
# സിലിണ്ടർ വേണ്ട, ഉപയോഗിച്ച വാതകത്തിനു മാത്രം പണം
ആലപ്പുഴ: വീടുകളിൽ പാചകവാതകം പൈപ്പ് വഴി എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് പുതുവർഷം തുടക്കമാവും.
ചേർത്തല തങ്കിയിൽ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷൻ ചെയ്തു. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി ആൻഡ് പി) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പദ്ധതിയുടെ നിർവഹണ ചുമതല.
വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലുമായിരിക്കും ആദ്യഘട്ടം പാചകവാതകം ലഭിക്കുക. വയലാർ പഞ്ചായത്തിലെ 16 വാർഡുകളിലായി 5792 രജിസ്‌ട്രേഷനും 3970 വീടുകളിൽ പ്ലംബിംഗ്, മീറ്റർ സ്ഥാപിക്കൽ ജോലികളും നടന്നു. ചേർത്തല നഗരസഭയിലെ 35 വാർഡുകളിൽ 20 എണ്ണത്തിൽ 6057 രജിസ്‌ട്രേഷനും 2856 വീടുകളിൽ പ്ലംബിംഗ്, മീറ്റർ സ്ഥാപിക്കൽ ജോലികളും പൂർത്തീകരിച്ചു. ശേഷിച്ച വാർഡുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജോലികൾ തുടരാൻ റെയിൽവേയുടെയും ദേശീയപാത അതോറിട്ടിയുടെയും ചില അനുമതികൾ കൂടി വേണം. വിതരണ പ്ലാന്റിൽ നിന്നു 60 കിലോമീറ്റർ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡരികിൽ ഭൂമിക്കടിയിലൂടെ പന്ത്രണ്ട് ഇഞ്ചിന്റെ സ്റ്റീൽ പൈപ്പും ഉപറോഡിലേക്കും വീടുകളിലേക്കും അഞ്ച് ഇഞ്ചിന്റെ പോളിത്തീൻ പൈപ്പുമാണ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടം ജനുവരിയിൽ പൂർത്തിയാകും. രണ്ടാംഘട്ടത്തിൽ സമീപ പഞ്ചായത്തുകളിലും ആലപ്പുഴ ഭാഗത്തും വിതരണം തുടങ്ങും.
# ആദ്യം ടാങ്കറിൽ എത്തിക്കും
തങ്കിയിൽ 24 കോടി ചെലവിൽ നിർമ്മിച്ച പ്ളാന്റിൽ നിന്ന് 80,000 വീടുകളിൽ പാചകവാതകം എത്തിക്കാനാകും.
കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റിൽ നിന്ന് റോഡിനടിയിലൂടെ പൈപ്പ് ലൈൻ വഴിയാണ് തങ്കിയിലെ പ്ലാന്റിൽ വാതകമെത്തിക്കുന്നത്. ദേശീയപാത വികസനം നടക്കുന്നതിനാൽ തത്കാലം കളമശേരിയിലെ പ്ലാന്റിൽ നിന്ന് ടാങ്കറിൽ ദ്രാവകമായി (ലിക്വിഡ് നാച്വറൽ ഗ്യാസ്) കൊണ്ടുവന്ന് പൈപ്ഡ് നാച്വറൽ ഗ്യാസ് ആക്കിയാവും (പി.എൻ.ജി) പ്ളാന്റിൽ സംഭരിക്കുക.
# ഉപയോഗം നോക്കി പണം
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ പാചകവാതകം വീടുകളിൽ നേരിട്ടെത്തും. സിലിണ്ടർ വേണ്ട, അപകട സാദ്ധ്യതയും മലിനീകരണ പ്രശ്നങ്ങളുമില്ല. ഉപയോഗിച്ച വാതകത്തിന്റെ മാത്രം പണം മാസാവസാനം നൽകിയാൽ മതിയാകും. സ്ഥാപനങ്ങൾക്കും വ്യവസായ സംരംഭങ്ങൾക്കും വാണിജ്യ നിരക്കിലാവും വിതരണം.
ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. 3000 കോടിയുടെ പദ്ധതി എട്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും
രഞ്ജിത് രാമകൃഷ്ണൻ, എ.ജി ആൻഡ് പി റീജിയണൽ മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |