തിരുവനന്തപുരം: മുതലയുടെ മുഖമുള്ള മത്സ്യം, മനുഷ്യനെപ്പോലെ കൈകളും കാലുകളും പല്ലുകളുമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുള്ള മത്സ്യം തുടങ്ങി വ്യത്യസ്ത ഇനം മത്സ്യശേഖരവുമായി നഗരവസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള അക്വേറിയം ശ്രദ്ധേയമാകുന്നു.
അലിഗേറ്റർ ഗാറാണ് ആമസോണിൽ നിന്നുള്ള വി.ഐ.പികളിലൊരാൾ. പ്രദർശനത്തിലെ ചെറിയ കണ്ണാടിക്കൂട്ടിൽ കിടക്കുന്ന അലിഗേറ്റർ ഏഴടിടോളം നീളം വയ്ക്കും.
ആമസോണിൽ നിന്നുതന്നെയുള്ള ലംഗ് ഫിഷ് പൊതുവേ ശാന്ത പ്രകൃതനാണ്. വെള്ളത്തിൽ നിന്ന് പിടിച്ച് കരയിലിട്ടാലും ഒന്നോ രണ്ടോ ദിവസമൊക്കെ പുള്ളി ജീവിക്കും.
മനുഷ്യന്റെ കൈകൾക്കും കാലുകൾക്കും സമാനമായ അവയവങ്ങളും പല്ലുകളും ലംഗ് ഫിഷിനെ വേറിട്ടതാക്കുന്നു. വെള്ളിനിറത്തിൽ വെട്ടിത്തിളങ്ങുന്ന രണ്ടുപേരുണ്ട് ഒരു കണ്ണാടിക്കൂട്ടിൽ. ഒറ്റ നോട്ടത്തിൽ നല്ല മൂർച്ചയുള്ള രണ്ടു കത്തികൾ പോലിരിക്കും. മൂർച്ചയുള്ള ഭാഗത്തിന്റെ തിളക്കവും കൃത്യമായി കാണാം. രൂപം പോലെത്തന്നെ നൈഫ് ഫിഷ് എന്നാണ് ഇവയുടെ പേര്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമയും പിരാനകളും ഷാർക് ഫിഷുകളും ജപ്പാനിൽ നിന്നുള്ള ജപ്പാൻ പോയ് എന്ന സുന്ദരനുമടക്കം അക്വേറിയത്തിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ നമ്മുടെ പതിവ് അലങ്കാര മത്സ്യങ്ങളും പ്രദർശനത്തിലുണ്ട്. മലയിൻകീഴ് സ്വദേശിയും മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ രാജന്റെ നേതൃത്വത്തിലുള്ള വയലോരം അക്വേറിയമാണ് നഗരവസന്തത്തിലെ അക്വേറിയക്കാഴ്ചകൾ ഒരുക്കിയിട്ടുള്ളത്. 2003 മുതൽ അക്വേറിയവുമായി പ്രദർശനങ്ങളിൽ പങ്കെടുക്കുന്ന രാജന്റെ 59ാമത് പ്രദർശനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |