കണ്ണൂർ: അൽഫാം കഴിച്ച് കോട്ടയത്ത് യുവതി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ മൂന്ന് സ്ക്വാഡുകളായി കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി 39 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
ലൈസൻസില്ലാത്തതും, രജിസ്ട്രേഷനില്ലാത്തതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുമായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾ പൂട്ടി. ഒൻപത് കടകൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് സാമ്പിൾ കളക്ട് ചെയ്ത് പരിശോധനയ്ക്കയച്ചു. രണ്ട് കടകൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി.
പുഴുവരിക്കുന്നതും പൂപ്പൽ പിടിച്ചതും പഴകിയതുമായ ഭക്ഷണാവശിഷ്ടങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. അൽഫാം, തന്തൂരി, ബീഫ്, ന്യൂഡിൽസ്, കേക്കുകൾ, മയോണൈസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. എം.ആർ.എ, സീതാപാനി, എം.വി.കെ, തലശ്ശേരി റസ്റ്റോറന്റ്, ബോസ്കോ, ഹംസ ടീ ഷോപ്പ്, ബേ ഫോർ, ബെർക്ക, ഗ്രീഷ്മ, മാറാബി, സിത്താര, പെർക്ക റസ്റ്റോറന്റ്, ഡിഫിലാന്റ്, പ്രേമ കഫെ, ബീജിംഗ്, സെവൻത് ലോഞ്ച്, സൂഫി മക്കാന്റി, യിപ്പി കൗണ്ടർ, ചാർക്കോൾ ബേ, കഫേ മലബാർ, കൽപക എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെയും മിനിയാന്നുമായി പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ പിടികൂടിയത്.
അപകടം ബാക്ടീരിയ
ഭക്ഷ്യ വിഷബാധയ്ക്കു പ്രധാന കാരണം ബാക്ടീരിയ ആണ്. കേടുവന്ന ഭക്ഷണത്തിൽ ഉണ്ടാകുന്ന ബാക്ടീരിയൽ ടോക്സിൻ ആണ് അപകടം. പച്ച മുട്ടയിൽ ഓയിൽ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ മുട്ടയിൽ സാൽമൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബാക്ടീരിയകൾ പനി, ഛർദ്ദി, വയറിളക്കം, കഠിനമായ വയറു വേദന, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും.
കർശനമായ പരിശോധനകളും നടപടികളും തുടർന്നുള്ള ദിവസങ്ങളിലുമുണ്ടാകും. ഭക്ഷ്യയോഗ്യമല്ലാത്തവ പിടിച്ചെടുക്കുന്ന കടയുടെ പേരുകൾ ഇനിമുതൽ പരസ്യപ്പെടുത്തും. ജനങ്ങളുടെ ജീവന് വെല്ലുവിളിയാകുന്ന ഒരു പ്രവർത്തനങ്ങളും അനുവദിക്കില്ല.
മേയർ ടി.ഒ. മോഹനൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |