ലക്നൗ: 2024 ജനുവരി ഒന്നിനകം അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ, നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റ്. വരുന്ന ഒക്ടോബറോടെ ഗർഭഗൃഹം (ശ്രീകോവിൽ) പൂർത്തിയാക്കി ഭക്തർക്കായി തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്.
ഡിസംബർ 21 നും 2024 ജനുവരി 14 നും ഇടയിൽ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ചടങ്ങ് നടക്കും. നിലത്തിന്റെ പണികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കാനായി രണ്ട് ഷിഫ്റ്റുകളിലായി പ്രതിദിനം 550 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങളിലെ പുരോഗതി തൃപ്തികരമാണെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. 'നിശ്ചയിച്ച സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് സൂപ്പർവൈസർമാരും എഞ്ചിനീയർമാരുമെല്ലാം.
ഈ വർഷം ഒക്ടോബറോടെ താഴത്തെ നിലയുടെ പണി പൂർത്തിയാകും. ഓരോ നിരയിലും ദൈവങ്ങളുടെ 16 വിഗ്രഹങ്ങൾ കൊത്തിവയ്‌ക്കും. മുഹൂർത്തം അനുസരിച്ച് ഡിസംബർ 21 നും മകരസംക്രാന്തിക്കും ഇടയിൽ പ്രാണപ്രതിഷ്ഠ (വിഗ്രഹപ്രതിഷ്ഠാ ചടങ്ങ്) നടത്തും. ഈ ചടങ്ങിന് ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കും. '- അദ്ദേഹം വ്യക്തമാക്കി. അതേസമയം അമിത് ഷാ നൽകിയ സമയപരിധിയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ചമ്പത് റായ് പ്രതികരിച്ചു. 2020 ആഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലെ സബ്രൂമിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയായിരുന്നു, ജനുവരി ഒന്നിനകം നിർമാണം പൂർത്തിയാകുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്. ക്ഷേത്രം യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും, കോൺഗ്രസ് ക്ഷേത്ര നിർമാണം തടയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |