മുംബയ് : നരേന്ദ്ര മോദിയല്ലാതെ മറ്റൊരു പ്രധാനമന്ത്രിയും തന്നെ മന്ത്രിയാക്കുമെന്ന് ഉറപ്പില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ദിവസം പുനെയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം മനസ് തുറന്നത്. ജയശങ്കർ രചിച്ച 'ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ എ അൺസെർട്ടെയ്ൻ വേൾഡ്' എന്ന പുസ്തകത്തിന്റെ മറാത്തി പതിപ്പിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിദേശകാര്യ മന്ത്രി വാചാലനായത്. മന്ത്രിയാകുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിൽ വിദേശകാര്യ സെക്രട്ടറിയായിരുന്നു ജയശങ്കർ.
'വിദേശകാര്യ സെക്രട്ടറിയാകുക എന്നത് തന്നെ എന്റെ ആഗ്രഹത്തിന്റെ പരിധിയായിരുന്നു, മന്ത്രിയാകുമെന്ന് ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല,' ജയശങ്കർ പറഞ്ഞു. മോദി പ്രധാനമന്ത്രി ആയില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തനിക്ക് ധൈര്യം ഉണ്ടാകുമായിരുന്നോ എന്ന് ഞാൻ ചിലപ്പോൾ സ്വയം ചോദിക്കാറുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. എന്നാൽ ഈ ചോദ്യത്തിന്റെ ഉത്തരം തനിക്ക് അറിയില്ല.
മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനൊപ്പം പ്രവർത്തിച്ച കാലത്തെക്കുറിച്ചും ജയശങ്കർ വാചാലനായി. 'ഞങ്ങൾക്ക് വളരെ നല്ല ഒരു മന്ത്രി ഉണ്ടായിരുന്നു, ഞങ്ങൾ വ്യക്തിപരമായി വളരെ നന്നായി ഇടപഴകിയിരുന്നു. ഞങ്ങളുടെ മന്ത്രി - സെക്രട്ടറി കോമ്പിനേഷൻ വളരെ മികച്ചതായിരുന്നു ' രണ്ടാം മോദി സർക്കാരിൽ അപ്രതീക്ഷിതമായിട്ടാണ് എസ് ജയശങ്കർ വിദേശകാര്യ മന്ത്രിയായി കടന്നു വന്നത്. എന്നാൽ ലോകം കടുത്ത പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകൾക്ക് ശത്രുരാജ്യത്തിന്റെ പോലും കയ്യടി ലഭിക്കുന്നുണ്ടെന്നത് തന്നെ എസ് ജയശങ്കറിനും, അദ്ദേഹത്തെ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |