ന്യൂഡൽഹി : രാജ്യത്ത് നിലവിൽ ഓടുന്ന അതിവേഗ ട്രെയിനായ വന്ദേ ഭാരത് സർവീസ് നടത്തുന്ന ട്രാക്കിന് ഇരുവശവും വേലി കെട്ടാൻ തീരുമാനം. വന്ദേ ഭാരത് ട്രെയിനിന്റെ റൂട്ടിൽ വേലി കെട്ടാൻ തുടങ്ങിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചു. വേലി കെട്ടിയതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ മന്ത്രി പങ്കുവച്ചു. പുതുതായി സർവീസ് ആരംഭിച്ച വന്ദേ ഭാരത് ട്രെയിൻ നിരന്തരം കന്നുകാലികളെ ഇടിച്ച് അപകടത്തിൽ പെടുന്നതാണ് വേലി കെട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
Fencing on #VandeBharat routes started. pic.twitter.com/vENiAp3ej9
— Ashwini Vaishnaw (@AshwiniVaishnaw) January 29, 2023
2022 ഡിസംബറിലെ കണക്കനുസരിച്ച് വന്ദേ ഭാരത് ട്രെയിനിൽ ആറ് മാസത്തിനുള്ളിൽ 68 മൃഗങ്ങൾ ഇടിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുംബയ് -ഗാന്ധിനഗർ റൂട്ടിൽ സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വന്ദേ ഭാരത് എക്സ്പ്രസ് ഗുജറാത്തിലെ അതുൽ സ്റ്റേഷനു സമീപം കന്നുകാലികളെ ഇടിച്ചിരുന്നു. ഒരു മാസത്തിനിടെ ഇത്തരത്തിൽ മൂന്ന് അപകടമാണുണ്ടായത്. ഇതിന് പുറമേ നാട്ടുകാർ ട്രെയിനിനു നേരെ കല്ലെറിയുന്ന സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരം അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ട്രെയിനിന്റെ റൂട്ടിൽ വേലികെട്ടാൻ റെയിൽവേ തീരുമാനിച്ചത്. കന്നുകാലികൾ ട്രാക്കിൽ കയറുന്നത് തടയാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |