
കൊച്ചി: സ്ത്രീകളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്ന സംഘത്തിലെ മോഡൽ ഉൾപ്പെടെ രണ്ട് യുവതികളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സെക്സ് റാക്കറ്റിനും മനുഷ്യക്കടത്തിനും നേതൃത്വം നൽകിയ ഗുരുവായൂർ സ്വദേശി ടോയ്സി സിന്ധു, മോഡലും തിരുവനന്തപുരം സ്വദേശിയുമായ അലീന എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.
അലീനയെ മരട് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫ്ലാറ്റിൽ നിന്ന് ഇന്ന് വൈകിട്ടോടെയാണ് കസ്റ്റഡിയിലെടുത്തത്. മുംബയ് വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ടോയ്സി സിന്ധുവിനെ കൊച്ചി സിറ്റി പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലറിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞുവച്ച് മുംബയ് സഫർ പൊലീസിന് കൈമാറുകയായിരുന്നു. പൊന്നാനി സ്വദേശിയായ മറ്റൊരു യുവതിയും പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
മോഡലിംഗിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തിലും ലൈംഗികപീഡനത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി യുവതികൾ ഇരയായെന്നാണ് സൂചന. വീട്ടമ്മമാരും ഇതിലുൾപ്പെടും. മോഡലിംഗിന് പുറമെ, വിദേശത്ത് ഉയർന്ന ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ദുബായിൽ എത്തിച്ചശേഷം ഹോട്ടലുകളിൽ കൊണ്ടുപോയി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധംകെടുത്തി പുരുഷൻമാർക്ക് കാഴ്ച വയ്ക്കും. നഗ്നദൃശ്യങ്ങൾ പകർത്തും. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയുമാണ് രീതി. വിസമ്മതിക്കുന്ന സ്ത്രീകളുടെ ഏറ്റവുമടുത്ത ബന്ധുക്കൾക്ക് ചിത്രം അയച്ചുകൊടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് കൊച്ചിയിൽ തിരിച്ചെത്തിയ സ്ത്രീ നൽകിയ പരാതിയിൽ മരട് പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ മറ്റൊരു സ്ത്രീയും പരാതി നൽകിയിരുന്നു. അറസ്റ്റിലായ അലീനയ്ക്കെതിരെ വൈറ്റിലയിലെ ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മരട് പൊലീസ് കേസെടുത്തിരുന്നു. അലീനയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ടോയ്സി സിന്ധുവിന്റെ പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |