SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

പാചക വാതകത്തിനു പിന്നാലെ കുടിവെള്ള ക്ഷാമവും രൂക്ഷം

water

കണ്ണൂർ: വേനൽ കടുത്തതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. വാട്ടർ അതോറിറ്റിയുടെ ജലവിതരണം ഭാഗികമായി നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധി കനക്കുകയാണ്. പാചക വാതക ക്ഷാമത്താൽ നട്ടംതിരിയുന്നതിനിടെ കുടിവെള്ളവും കിട്ടാതായതോടെ ജനജീവിതം ദുസ്സഹമാകുകയാണ്.

കുടിവെള്ള പ്രതിസന്ധി കാരണം ജനം കുടിയൊഴിയേണ്ട അവസ്ഥയിലാണ്. സ്വന്തമായി കിണറുള്ളവർക്ക് പോലും വരൾച്ച കടുത്തതോടെ ജലക്ഷാമം നേരിടുന്നുണ്ട്. നഗര മേഖലയിലുള്ളവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഈ വർഷം ജനുവരി മുതൽ തന്നെ മിക്ക കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു.

വാട്ടർ അതോറിറ്റിയുടെ ജലത്തെ ആശ്രയിച്ച് മാത്രം ഇനി മുമ്പോട്ട് പോകാനികില്ലെന്ന നിലപാടിലാണ് ജലക്ഷാമം അനുഭവിക്കുന്ന പ്രദേശവാസികൾ പറയുന്നത്. മിക്കയിടത്തും പ്രാഥമിക ആവശ്യങ്ങൾക്ക് വരെ ജലം പണം കൊടുത്തുവങ്ങേണ്ട അവസ്ഥയാണ്.

ചിറക്കൽ, ആറളം പുനരധിവാസ മേഖല, ചെറുപുഴ എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ചിറക്കൽ പഞ്ചായത്തിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടേണ്ടി വരുന്നത്. കുടിവെള്ളത്തിനോ പ്രാഥമിക ആവശ്യത്തിനോ ജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചിറക്കൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു. കുടിവെള്ള വിതരണം നടത്തേണ്ട പൈപ്പുകൾ പൊട്ടി ജലം പാഴായി പോകുന്ന അവസ്ഥയുമുണ്ട്. ഇതിനൊന്നും പരിഹാരം കാണാതെയാണ് വാട്ടർ അതോറിറ്റി പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വർഷങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്നും ഇവർ പറയുന്നു. കക്കാട്, ചിറക്കൽ, പുതിയതെരു, എളയാവൂർ ഭാഗങ്ങളിൽ കുടിവെള്ള സ്രോതസ്സുകളിലെ ജലലഭ്യത നന്നേ കുറഞ്ഞ നിലയിലാണ്.

സംരക്ഷണമില്ലാതെ ജലസ്രോതസുകൾ

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പൊതുകിണറുകളും മറ്റ് സ്രോതസ്സുകളും സംരക്ഷിക്കാത്തത് വെല്ലുവിളിയാണ്. പതിറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്ന ജലസ്രോതസ്സുകളെല്ലാം മാലിന്യം നിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം ജലസ്രോതസുകളെ സംരക്ഷിക്കാൻ മുൻപോട്ട് വരാത്തത് വെല്ലുവിളിയാണ്.


വെള്ളക്കച്ചവടം വ്യാപകം

ജലക്ഷാമം കനത്തതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളക്കച്ചവടം വ്യാപകം. ജില്ലയിലെ വിവിധ ജലസ്രോതസുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളമാണ് പലരും പ്രാഥമിക ആവശ്യങ്ങൾക്ക് വരെ പണം കൊടുത്ത് വാങ്ങുന്നത്. എന്നാൽ വിലയ്ക്ക് വാങ്ങുന്ന വെള്ളത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താനുള്ള സംവിധാനം ഇല്ലാത്തത് വെല്ലുവളിയാണ്. ഏപ്രൽ, മേയ് മാസമാകുമ്പോൾ വരൾച്ച ശക്തിപ്പെടുന്നതോടെ ജലത്തിന്റെ ആവശ്യം അധികരിക്കും.


വ്യാപാരികളും ദുരിതത്തിൽ

നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. കച്ചവട സ്ഥാപനങ്ങൾ വൻ വില കൊടുത്താണ് ജലം സംഭരിക്കുന്നത്. ചില ഹോട്ടലുകൾക്ക് സ്വന്തമായി കിണറുണ്ടെങ്കിലും ജലലഭ്യത കുറഞ്ഞ നിലയിലാണ്. ജലക്ഷാമം കൂടുതൽ രൂക്ഷമായാൽ ഹോട്ടലുകളുടെയും കൂൾബാറുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL