SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

കത്തിക്കയറി പാചകവാതക വില ഹോട്ടലുകൾ വറചട്ടിയിൽ!

vanalakshmi
വനലക്ഷ്മി സനോജ്

തൃശൂർ: വാണിജ്യ ആവശ്യങ്ങൾക്ക് പാചക വാതക സിലിണ്ടറുകൾക്ക് വില കൂടുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലേക്ക്. 21 മുതൽ 25 ദിവസത്തെ ഇടവേളയിൽ മാത്രമേ സിലിണ്ടർ വിതരണം ചെയ്യുകയുള്ളൂവെന്നതാണ് പുതിയ നിയന്ത്രണം. മാർച്ച് മാസം മാത്രം രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കൂടുന്നത്. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് മാർച്ച് മൂന്നിന് 29 രൂപ വർദ്ധിപ്പിച്ച് സിലിണ്ടറിന് 1793 രൂപയായിരുന്നു. ഇപ്പോൾ 115 രൂപ വർദ്ധിപ്പിച്ചതോടെ ഇന്നലെ മുതൽ 1908 രൂപയായി. ഒരാഴ്ചയ്ക്കുള്ളിൽ മാത്രം വാണിജ്യ സിലിണ്ടറിന് 144 രൂപയാണ് വർദ്ധന. വർഷാരംഭത്തിന് ശേഷം 303 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് വില വർദ്ധിച്ചത്. യുദ്ധം നീണ്ടാൽ വില കൂടുമെന്നതിനൊപ്പം അധിക വില നൽകിയാലും സിലിണ്ടർ ലഭിക്കില്ലെന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ജില്ലയിൽ ഏകദേശം 5000 ഓളം ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലയിൽ 1500 അംഗങ്ങളുണ്ട്. സംസ്ഥാനത്തൊട്ടാകെ 50,000 ഓളം അംഗങ്ങളാണ് കെ.എച്ച്.ആർ.എയ്ക്കുള്ളത്.


വിറകിലേക്ക് മടങ്ങാനാകില്ല

പാചക വാതകത്തിന് വില കൂട്ടിയാലും വിറകിലേക്ക് മടങ്ങാനാകില്ലെന്ന് ഹോട്ടലുടമകൾ. വിറകടുപ്പ് ഉപയോഗിച്ചാൽ ജോലിക്കാരെ കിട്ടില്ല. ഉപയോഗിച്ചാൽ ഭക്ഷണം കരിയുന്നതിനും ഇടയാക്കും. അടുക്കളയിൽ കരിയും മറ്റും കണ്ടാൽ ഭക്ഷ്യസുരക്ഷാ വകുപ്പും പിഴയീടാക്കും. മിക്ക ഹോട്ടലും വാടക കെട്ടിടത്തിലായതിനാൽ ഉടമകൾ വിറകടുപ്പ് അനുവദിക്കില്ല. ചെറിയ ഹോട്ടലുകൾക്ക് വരെ ഒരു ദിവസം മൂന്ന് സിലിണ്ടറോളം ആവശ്യമുണ്ട്.


സാധനങ്ങളുടെ വില വർദ്ധന താങ്ങാനാകുന്നില്ല. ഒപ്പം സിലിണ്ടറിന് വില കൂടുന്ന ഓരോ തവണയും ഭക്ഷണത്തിന്റെ വില കൂട്ടാനുമാകില്ല. കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്.

ഡെർലി സന്തോഷ് (വനിതാ സംരംഭക)
ഹോട്ടൽ ഉടമ


ഗ്യാസ് സിലിണ്ടറുകൾക്ക് ഇടയ്ക്കിടയ്ക്ക് വില കൂട്ടുന്നത് ബുദ്ധിമുട്ടാണ്. ഇങ്ങനെ പോയാൽ എവിടെ ചെന്ന് അവസാനിക്കും. വീട്ടുചെലവ് ഓരോ മാസവും വർദ്ധിക്കുകയാണ്. ഇതോടൊപ്പം മറ്റ് ചെലവും കൂടുമ്പോൾ കുടുംബ ബഡ്ജറ്റ് താളം തെറ്റും.

വനലക്ഷ്മി സനോജ്, വീട്ടമ്മ

വാണിജ്യ സിലിണ്ടറുകൾ കിട്ടാതെ വന്നാൽ ഹോട്ടൽ അടച്ചിടേണ്ടി വരും. ഹോട്ടൽ നടത്തിപ്പുകാർക്ക് സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ വില വർദ്ധനവിന്റെ പേരിൽ വില കൂട്ടില്ല.

ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്,
കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ്

19 കിലോഗ്രാം വാണിജ്യ സിലിണ്ടർ വില (2026ൽ)


തീയതി........................വർദ്ധിപ്പിച്ച തുക സിലിണ്ടർ വില

ജനുവരി 1- 111- 1715
ഫെബ്രുവരി 1- 49- 1764
മാർച്ച് 3- 29- 1793
മാർച്ച് 7- 115- 1908.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL