SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.59 AM IST

സെമിയിലേക്ക് ദക്ഷിണവച്ച് ആഫ്രിക്കയും കിവീസും

cricket

ദക്ഷിണാഫ്രിക്ക Vs കിവീസ് ആദ്യ സെമി ഇന്ന് കൊൽക്കത്തയിൽ

7pm മുതൽസ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും

കൊൽക്കത്ത : ലോകകപ്പ് ഫൈനലിലേക്ക് ആദ്യമെത്തുക ദക്ഷിണാഫ്രിക്കയോ കിവീസോ എന്ന് ഇന്നറിയാം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ന് രാത്രി ഏഴുമണിക്ക് തുടങ്ങുന്ന ആദ്യ സെമിയിൽ കിവീസിനെ നേരിടാൻ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കൻ സംഘത്തിന് ഗ്രൂപ്പ് റൗണ്ടിലേതുപോലൊരു ജയമാണ് മോഹം. മറുവശത്ത് കിവീസാകട്ടെ ഗ്രൂപ്പ് റൗണ്ടിൽ ഏറ്റുവാങ്ങിയ പരാജയത്തിന് തിരിച്ചടി നൽകാനുള്ള ലക്ഷ്യവുമായി കളത്തിലിറങ്ങുന്നു.

ഇതുവരെ ഒറ്റക്കളിപോലും തോൽക്കാതെ സെമി ഫൈനലിലേക്ക് കടന്നെത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക. ന്യൂസിലാൻഡ് ആകെട്ട ഗ്രൂപ്പ് റൗണ്ടിൽ ദക്ഷിണാഫ്രിക്കയോടും സൂപ്പർ എട്ടിൽ ഇംഗ്ളണ്ടിനോടും തോറ്റവരാണ്. പാകിസ്ഥാനുമായുള്ള സൂപ്പർ എട്ട് മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടിയും വന്നു. ഒരേ പോയിന്റുനേടിയ പാകിസ്ഥാൻ റൺറേറ്റിൽ പിറകിലായതോ ട‌െയാണ് കിവീസിന് സെമി ബർത്ത് ലഭിച്ചത്.

മികച്ച ബാറ്റർമാരും ബൗളർമാരുമായി മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രം, ക്വിന്റൺ ഡികോക്ക്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ,ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷകൾ. ആൾറൗണ്ട് മികവുള്ള മാർക്കോ യാൻസനും കാഗിസോ റബാദയും കോർബിൻ ബോഷും ലുൻഗി എൻഗിഡിയുമൊക്കെയടങ്ങുന്ന ബൗളിംഗ് നിരയും ശക്തമാണ്.

ലോകകപ്പിന് മുമ്പ് ഇന്ത്യയുമായി കളിച്ച അഞ്ച് ട്വന്റി- മത്സരങ്ങളിൽ നാലിലും തോറ്റ കിവീസിന് ലോകകപ്പിലും അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല.കാനഡ, യു.എ.ഇ, അഫ്ഗാൻ,ശ്രീലങ്ക എന്നിവർക്കെതിരെ മാത്രമാണ് ജയിക്കാനായത്. മിച്ചൽ സാന്റ്നർ നയിക്കുന്ന കിവീസ് ടീമിൽ ടിം സീഫർട്ട്,ഫിൻ അല്ലെൻ,ഗ്ളെൻ ഫിലിപ്പ്സ്,രചിൻ രവീന്ദ്ര ,ഡാരിൽ മിച്ചൽ, മാർക്ക് ചാപ്പ്മാൻ, ലോക്കീ ഫെർഗൂസൺ, മാറ്റ് ഹെൻറി തുടങ്ങിയ മികച്ച താരങ്ങളാണുള്ളത്.

സെമിയിലേക്കുള്ള വഴി

ദക്ഷിണാഫ്രിക്ക

ഗ്രൂപ്പ് ഡിയിൽ 57 റൺസിന് കാനഡയെ തോൽപ്പിച്ചാണ് തുടക്കം.

അഫ്ഗാനിസ്ഥാനെ സൂപ്പർ ഓവറിൽ മറികടന്നു.

ഏഴ് വിക്കറ്റിന് ന്യൂസിലാൻഡിനെതിരെ വിജയം.

ആറ് വിക്കറ്റിന് യു.എ.ഇയേയും മറികടന്നു.

സൂപ്പർ എട്ടിൽ ഇന്ത്യയെ കീഴടക്കിയത് 76 റൺസിന്

വിൻഡീസിന് എതിരെ 9 വിക്കറ്റ് വിജയം

സിംബാബ്‌വേയെ അഞ്ചുവിക്കറ്റിന് മറികടന്നു.

ന്യൂസിലാൻഡ്

ഗ്രൂപ്പ് ഡിയിൽ അഫ്ഗാനെതിരെ 5 വിക്കറ്റ് ജയത്തോടെ തുടക്കം

യു.എ.ഇയെ കീഴടക്കിയത് 10 വിക്കറ്റിന്.

ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിന്റെ തോൽവി

കാനഡയ്ക്ക് എതിരെ 8 വിക്കറ്റ് വിജയം.

സൂപ്പർ എട്ടിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴയെടുത്തു.

ശ്രീലങ്കയെ 61 റൺസിന് തോൽപ്പിച്ചു.

ഇംഗ്ളണ്ടിനോട് നാലുവിക്കറ്റിന് തോൽവി.

ടീമുകൾ ഇവരിൽ നിന്ന്

ദക്ഷിണാഫ്രിക്ക

എയ്ഡൻ മാർക്രം, ക്വിന്റൺ ഡികോക്ക്, റയാൻ റിക്കിൾട്ടൺ,ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, മാർക്കോ യാൻസൻ, കാഗിസോ റബാദ, കോർബിൻ ബോഷ്, ലുൻഗി എൻഗിഡി,ജാസൺ സ്മിത്ത്, ടോണി ഡി സോർസി, ജോർജ് ലിൻഡേ,അൻറിച്ച് നോർക്യേ,ഖ്വന മഫാക്ക.

ന്യൂസിലാൻഡ്

മിച്ചൽ സാന്റ്നർ,ടിം സീഫർട്ട്,ഫിൻ അല്ലെൻ,ഡെവോൺ കോൺവേയ്. ഗ്ളെൻ ഫിലിപ്പ്സ്,രചിൻ രവീന്ദ്ര , ഡാരിൽ മിച്ചൽ, മാർക്ക് ചാപ്പ്മാൻ, ലോക്കീ ഫെർഗൂസൺ, മാറ്റ് ഹെൻറി,കോൾ മക്കൊഞ്ചീ,ജെയിംസ് നീഷം,ജേക്കബ് ഡഫി, കൈൽ ജാമീസൺ,ഇഷ് സോധി.

19 മത്സരങ്ങളിലാണ് ഇതുവരെ ട്വന്റി-20 ഫോർമാറ്റിൽ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയത്.

12 മത്സരങ്ങളിലും ജയിച്ചത് ദക്ഷിണാഫ്രിക്ക.7 വിജയങ്ങൾ മാത്രം ന്യൂസിലാൻഡിന്.

5-0

ട്വന്റി-20 ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയ അഞ്ചുമത്സരങ്ങളിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക്.

നിലവിലെ ലോകകപ്പ് റണ്ണേഴ്സ് അപ്പാണ് ദക്ഷിണാഫ്രിക്ക.

2009,2014 ലോകകപ്പുകളിൽ ദക്ഷിണാഫ്രിക്ക സെമിയിലെത്തിയിരുന്നു.

2021ലെ ലോകകപ്പ് റണ്ണേഴ്സ് അപ്പാണ് ന്യൂസിലാൻഡ്.

2007, 2016, 2022 ലോകകപ്പുകളിൽ കിവീസ് സെമിയിലെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360