വടകര: പതിറ്റാണ്ടുകളായി മാലിന്യ കേന്ദ്രമായി കിടക്കുന്ന വടകര പുതിയാപ്പ് ട്രഞ്ചിംഗ് ഗ്രൗണ്ടിനെ മാലിന്യമുക്തമാക്കി ഭൂമി വീണ്ടെടുക്കാനുള്ള ബയോ മൈനിംഗ് ജോലികൾ അന്തിമഘട്ടത്തിൽ. 93 ശതമാനം ജോലികൾ പൂർത്തിയായി. ബയോ മൈനിംഗ് അവസാനിച്ചാലുടൻ ഭൂമി നിരപ്പാക്കുന്നതിനുള്ള ലാൻഡ് ഫില്ലിംഗ് ജോലികൾ ആരംഭിക്കും. ആകെ 22,903 മീറ്റർ ക്യൂബ് മാലിന്യമാണ് പുതിയാപ്പ് ട്രഞ്ചിംഗ് ഗ്രൗണ്ടിലുള്ളത്. ഇതുവരെ 21,208 മീറ്റർ ക്യൂബ് മാലിന്യം സംസ്കരിച്ചു. 1600 മീറ്റർ ക്യൂബ് മാലിന്യം കൂടിയേ ഇനി സംസ്കരിക്കാനുള്ളൂ. 5532 മെട്രിക് ടൺ ആർ.ഡി.എഫ് (ജ്വലന സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി തുടങ്ങിയവ) സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചു. 165 ലോഡ് ആർ.ഡി.എഫ് കൂടി കയറ്റി അയയ്ക്കും. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 5.60 കോടി രൂപയാണ് ചെലവ്.
1961 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്. കാലക്രമേണ ആറ് മീറ്ററിലേറെ ഉയരത്തിൽ മാലിന്യം കുന്നുകൂടി. ഇതുമൂലം ജനങ്ങൾക്ക് വീടുകളിൽ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സ്ഥിതിയായിരുന്നു. തുടർന്നാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി)യുടെ നേതൃത്വത്തിൽ ബയോ മൈനിംഗ് നടത്തി ഭൂമി വീണ്ടെടുക്കാൻ തീരുമാനിച്ചത്. പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിലുള്ളത്. ബയോ മൈനിംഗിലൂടെ വീണ്ടെടുക്കുന്ന 1.52 ഏക്കർ ഭൂമിയിൽ ഗ്രീൻ പാർക്ക് സ്ഥാപിക്കാനാണ് നഗരസഭയുടെ ലക്ഷ്യം. മൂന്ന് മാസത്തിനകം പുതിയാപ്പിലെ മാലിന്യം നീക്കി ഭൂമി വീണ്ടെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |