കാസർകോട്: ഈ മാസം 23ന് രാജ് ഭവനു മുന്നിൽ കർഷക മഹാസംഗമം നടത്തുന്നതിന്റെ മുന്നോടിയായുള്ള കർഷക രക്ഷാ യാത്ര 10ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർഷക ക്ഷേമ ബോർഡ്, കർഷക കടാശ്വാസം, വിള ഇൻഷൂറൻസ്, കൃഷിക്കാർക്കുള്ള പെൻഷൻ, കാർഷിക ഉത്പന്നങ്ങൾക്കുള്ള ആദായവില, വിളകൾക്ക് സബ്സിഡി നൽകി ന്യായ വില ഉറപ്പാക്കി സംഭരിക്കൽ, സംഭരണവില പൂർണ്ണമായും അപ്പോൾ തന്നെ ലഭ്യമാക്കൽ തുടങ്ങിയ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് 23ന് കാൽലക്ഷം കൃഷിക്കാർ പങ്കെടുക്കുന്ന കർഷക മഹാസംഗമം നടത്തുക.
കർഷക സംഗമത്തിന്റെ സന്ദേശവുമായി കൃഷിയെ രക്ഷിക്കൂ, കർഷകരെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ... എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 10 മുതൽ 17 വരെ കർഷക രക്ഷയാത്ര എന്ന പേരിൽ രണ്ട് മേഖലാ ജാഥകൾ (തിരുവനന്തപുരം - തൃശ്ശൂർ, മഞ്ചേശ്വരം - തൃശ്ശൂർ) കേരളത്തിൽ പര്യടനം നടത്തും. 17 ന് തൃശ്ശൂരിലെ കർഷക റാലിയിൽ കർഷക രക്ഷയാത്രകൾ സംഗമിക്കും.
മഹാസംഗമം എ.ഐ.കെ.എസ് ദേശീയ ജനറൽ സെക്രട്ടറി അതുൽ കുമാർ അഞ്ജാൻ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ ഉദ്ഘാടാനം ചെയ്യും. ഫെബ്രുവരി 17ന് തൃശ്ശൂർ കർഷക റാലി എ.ഐ.കെ.എസ് ദേശീയ പ്രസിഡന്റ് ആർ. വെങ്കയ്യ ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖല കർഷ രക്ഷായാത്ര ഫെബ്രുവരി 10ന് വൈകുന്നേരം മൂന്ന് മണിക്ക് ദേശീയ സെക്രട്ടറി സത്യൻ മോകേരി മഞ്ചേശ്വരം ഉപ്പളയിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം 5ന് ബദിയടുക്കയിൽ സ്വീകരണം.
11ന് രാവിലെ 9.30 കുറ്റിക്കോൽ 10.30 എരിക്കുളം 11.30 വെള്ളരിക്കുണ്ട് 12.30 ചീമേനി തുടർന്ന് 2.30 ഓടെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പ്രവേശിക്കും. വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പ്രദീപൻ, വൈസ് പ്രസിഡന്റ് ബങ്കളം കുഞ്ഞികൃഷ്ണൻ, എം. അസിനാർ, കെ.പി സഹദേവൻ, കെ കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |