കോട്ടയം . ഉൾനാടൻ ജലപാതകളിലൂടെ ടൂറിസം സർവീസ് ലക്ഷ്യമിട്ട് കോട്ടയം പോർട്ടിൽ ചെറുബോട്ടുകൾ ഉദ്ഘാടനം ചെയ്തു. ചെലവ് കുറഞ്ഞ രീതിയിൽ ടൂറിസം സാദ്ധ്യമാക്കുക ലക്ഷ്യത്തോടെ സോളാർ ബോട്ടുകളാണ് പുറത്തിറക്കിയത്. രണ്ട്, നാല്, ആറ് യാത്രക്കാർക്ക് സഞ്ചരിക്കാവുന്നവയാണിത്. കേളചന്ദ്ര ഗ്രൂപ്പാണ് ബോട്ടുകൾ നിർമ്മിച്ചത്. കനാലുകളിലൂടെ സഞ്ചരിക്കാവുന്ന, ചെലവ് കുറഞ്ഞ, മലിനീകരണം ഇല്ലാത്ത സോളാർ ബോട്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോട്ടയം പോർട്ടിൽ ബോട്ടുകൾ അവതരിപ്പിച്ചത്. തുടർന്ന് ഇത് സർക്കാരിനും ടൂറിസം മേഖലയ്ക്കും സ്വകാര്യ വ്യക്തികൾക്കും പ്രയോജനപ്പെടുത്താം. അലുമിനിയം ഉപയോഗിച്ചാണ് ബോട്ടിന്റെ നിർമ്മാണം. ഫുൾച്ചാർജിൽ 12 മണിക്കൂർ സഞ്ചരിക്കാം. രണ്ട് വർഷമെടുത്താണ് ബോട്ട് നിർമ്മിച്ചതെന്ന് കേളചന്ദ്ര അയൺ ആൻഡ് സ്റ്റീൽ വർക്ക്സ് മാനേജിംഗ് പാർട്ണർ റോണി തോമസ് പറഞ്ഞു. ബോട്ടുകൾ ചാർജ് ചെയ്യാവുന്ന രീതിയിൽ ഫ്ലോട്ടിംഗ് ഡോക്കും ക്രമീകരിച്ചിട്ടുണ്ട്.
അടിമുടി മാറി കോട്ടയം പോർട്ട്.
5.5 മുതൽ 10.5 കോടിയുടെ രണ്ടാംഘട്ട വികസനത്തിനൊരുങ്ങുകയാണ് കോട്ടയം പോർട്ട്. 25000 സ്ക്വയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെ വെയർഹൗസ് പൂർത്തിയായി. എല്ലാ വർഷവും ബോട്ടുകളുടെ എക്സിബിഷൻ നടത്താനുള്ള പദ്ധതിയുമുണ്ട്. 35 മുതൽ 40 കണ്ടെയ്നർ വരെ കയറ്റാവുന്ന ബാർജ് ജൂലായിലും, ഇല്ക്ട്രിക്, എൽ എൻ ജി ഉപയോഗിച്ചുള്ള ബാർജ് ഒരു വർഷത്തിനുള്ളിലും സജ്ജമാകും. ഇതിനായുള്ള ചർച്ചകൾ കൊച്ചി പോർട്ടിൽ പുരോഗമിക്കുകയാണ്. നിലവിൽ അഞ്ചു മുതൽ എട്ടു കണ്ടെയ്നർ വഹിക്കാവുന്ന ബാർജാണുള്ളത്. പുതിയ ബാർജ് സാദ്ധ്യമാകുന്നതോടെ റോഡ് വഴിയുള്ള കണ്ടെയ്നർ നീക്കവും അന്തരീക്ഷ മലിനീകരണവും കുറയും. ജലമാർഗമുള്ള കണ്ടെയ്നർ നീക്കത്തിനു കടത്തു കൂലിയും കുറവാണ്. മാർച്ച് മുതൽ ആഴ്ചയിൽ ദുബായിലേക്കും സിംഗപ്പൂരേക്കും കണ്ടെയ്നറുകൾ പുറപ്പെടും. പുതിയ ക്രെയിനുകളുടെ രൂപകല്പനയും നടക്കുന്നുണ്ട്.
കോട്ടയം പോർട്ട് എം ഡി ഏബ്രഹാം വർഗീസ് പറയുന്നു.
കോട്ടയം പോർട്ടിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. പുതിയ വെയർഹൗസ്, ബാർജ് തുടങ്ങിയവ സജ്ജമാകും. ഉൾനാടൻ ജലപാതകളിലൂടെയുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |