ആറ്റിങ്ങൽ: തീരദേശ മേലലയിലെ അകത്തുമുറി റെയിൽവേ സ്റ്റേഷന് അവഗണന മാത്രം. എട്ടിലധികം ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരുന്ന ഇവിടെ നിലവിൽ നാലായി ചുരുങ്ങി. വിസ്തൃതിയിൽ സമീപ റെയിൽവേ സ്റ്റേഷനുകളിൽ മുന്നിലാണ് അകത്തുമുറി. ആറ്റിങ്ങൽ അസംബ്ലി നിയോജക മണ്ഡലത്തിലെ ഏക റെയിൽവേ സ്റ്റേഷനും ഇതുതന്നെ. ഇരുപത് ഏക്കറോളം വരുന്ന റെയിൽവേ ഭൂമി ഇന്ന് കാടുകയറിയ നിലയിലാണ്. സ്ഥലവിസ്തൃതി പരിഗണിച്ച് റെയിൽവേ എഫ്.സി.ഐ ഗോഡൗൺ അടക്കമുള്ള പാർക്കിംഗ് സംവിധാനം ഒരുക്കാൻ നീക്കം നടത്തിയിരുന്നു. ഡൽഹിയിൽ ഇതിനായി ഓഫീസുകൾ കയറിയിറങ്ങാൻ ആരും തയ്യാറായില്ല. റെയിൽവേ തയ്യാറാക്കിയ പദ്ധതി ഒടുവിൽ ഫയലിൽ ഒതുങ്ങി. ട്രെയിനുകളുടെ സ്റ്റോപ്പ് കുറഞ്ഞതോടെ അകത്തുമുറി റേയിൽവേ സ്റ്റേഷൻ യാത്രക്കാരിൽ നിന്നും അകന്നു. മുൻപ് ടിക്കറ്റ് കളക്ഷനും ഉണ്ടായിരുന്നു. യാത്രക്കാരുടെ യാത്രാ സമയങ്ങളിൽ ട്രെയിൻ സർവീസ് ഇല്ലാതെവന്നതോടെ യാത്രക്കാർ വർക്കല, കടയ്ക്കാവുർ സ്റ്റേഷനുകളെ ആശ്രയിക്കാനും തുടങ്ങി. രാവിലെ 7.30ന് കൊല്ലം - തിരുവനന്തപുരം ഷട്ടിൽ, 10.25ന് കന്യാകുമാരി മെമു, 3.50ന് പുനലൂർ - മഥുരൈ പാസഞ്ചർ, രാത്രി 7.15 ന് തിരുവനന്തപുരം - പുനലൂർ ഷട്ടിൽ, 8.30 ന് കന്യാകുമാരി - കൊല്ലം മെമു എന്നിവ മാത്രമാണ് നിലവിൽ സ്റ്റേഷനിൽ നിറുത്തുന്നത്. അകത്തുമുറിയിൽ യാത്രക്കാരുടെ എണ്ണത്തിന് കുറവില്ലങ്കിലും വരുമാനം വളരെ കുറവെന്നാണ് റെയിൽവേയുടെ പക്ഷം.
രാവിലെ 8.30 ന് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ളതും ഉച്ചകഴിഞ്ഞ് 3.30 ന് തിരുവനന്തപുരം - കൊല്ലം ട്രെയിനും, വൈകിട്ട് 6.30 ന് കൊല്ലം - തിരുവനന്തപുരം - മഥുര എക്സ്പ്രസിനും മുമ്പ് സ്റ്റോപ്പുണ്ടായിരുന്നു.
അകത്തുമുറി റെയിയിൽവേ സ്റ്റേഷന് ഒരു വശത്ത് ഡെന്റൽ കോളേജ് പ്രവർത്തിച്ചു വരുന്നു. ഇതിന്റെ അനക്സായി സ്റ്റേഷന് എതിർവശത്ത് നഴ്സിംഗ് കോളേജ് അടക്കമുള്ള പാരാമെഡിക്കൽ സംവിധാനവും വരുന്നുണ്ട്. അകത്തുമുറി റെയിൽവേ ലൈൻ ഉയരത്തിലായതിനാൽ ഇവിടെ അണ്ടർ പാസേജ് വേണമെന്ന ആവശ്യവും ശക്തമാണ്. റെയിൽവേ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, വേണ്ടത്ര സ്റ്റോപ്പുകൾ ഇവിടെ അനുവദിക്കുകയും ചെയ്താൽ അകത്തുമുറി സ്റ്റേഷൻ ലാഭകരമാകും. നിലവിൽ വർക്കലയും കടയ്ക്കാവൂരും ഈ മേഖലയിൽ നിന്നെടുക്കുന്ന സീസൺ ടിക്കറ്റുകൾ തെളിയിക്കുന്നത് അതാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |