സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തിൽ നിന്ന് 400 മീറ്റർ മാറി സത്രം കുന്നിൽ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ജനവാസമേഖലയിൽ കടുവയെ കണ്ടത്. പ്രദേശവാസിയായ രാംദാസിന്റെ വീടിന് സമീപത്താണ് ആദ്യം കടുവയെ കണ്ടത്. വനപാലകർ സ്ഥലത്തെത്തി ജാഗ്രതാ നിർദ്ദേശം നൽകുകയും പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.
ജനവാസമേഖലയിൽ എത്തിയ കടുവ തോട്ടത്തിൽ നിലയുറപ്പിക്കുകയായിരുന്നു. ഇന്നലെ കാലത്തും കടുവയെ ആളുകൾ കാണുകയുണ്ടായി. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കാടുമൂടികിടക്കുന്ന തോട്ടങ്ങളിലാണ് കടുവ താവളമടിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് കരടിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. കടുവയുടെയും കരടിയുടെയും സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പട്ടണത്തോട് ചേർന്ന് നേരത്തെയും കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ആന, പന്നി, കടുവ, കരടി തുടങ്ങിയ വന്യമൃഗങ്ങൾ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് സ്ഥിരം കാഴ്ചയാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |