കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. തുടർച്ചയായി മൂന്ന് ദിവസവും സ്വർണവില താഴ്ന്ന് ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഉള്ളത്. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5,555 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 44,440 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിച്ചത്.
ബുധനാഴ്ച 45,000 രൂപയായിരുന്നു വില. അന്ന് പവന് 200 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം തുടർച്ചയായി മൂന്ന് ദിവസത്തിനിടെ 560 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 360 രൂപ കുറഞ്ഞ് 44,640ൽ എത്തി. വെള്ളിയാഴ്ച 120 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും നേരിയ വിലക്കുറവ് സംഭവിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഈമാസം ആദ്യം പവന് 44,560 എന്നനിലയിലായിരുന്നു. എന്നാൽ മേയ് അഞ്ചിന് പവന് 45,760 എന്ന റെക്കോഡ് ഉയരത്തിലേക്ക് സ്വർണവിലയെത്തി. ഈ വർഷം ആദ്യം പവന് 40,360 എന്ന നിരക്കിൽ നിന്നാണ് അഞ്ച് മാസംകൊണ്ട് 5400 രൂപയോളം കുത്തനെ കൂടിയത്. വില കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമായിട്ടുണ്ട്.
അമേരിക്കയിലെ കടമെടുക്കൽ പരിധിയുമായി ബന്ധപ്പെട്ട ചർച്ച പൊളിഞ്ഞാൽ സ്വർണവില കൂടിയേക്കുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഡോളർ കരുത്താർജിക്കുമ്പോൾ സ്വർണത്തിന് വില കുറയാനാണ് സാധ്യത. രൂപയുടെ മൂല്യമിടിയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കും. ഡോളറിനെതിരെ 82.56 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ മൂല്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |