SignIn
Kerala Kaumudi Online
Friday, 16 August 2024 5.14 AM IST

'ഏറ്റവും സുരക്ഷിതമായ രാജ്യം'; ഇന്ത്യയുടെ ജാഗ്രതാ നിർദേശം തള്ളി കാനഡ, ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ സമൂഹം

india-canada-

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വിളളൽ വീണത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും ആക്രമണങ്ങളും നടക്കുന്ന മേഖലകളിലേക്ക് പോകരുതെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്നറിയിപ്പിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാനഡ.

ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം നൽകിയ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു കാനഡ വിഷയത്തിൽ പ്രതികരിച്ചത്. കാനഡ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന് പൊതുസുരക്ഷ വകുപ്പിന്റെ ചുമതലയലുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് റോയ്‌റ്റേഴ്സിനോട് പറഞ്ഞു. ഇതോടൊപ്പം പൗരന്മാർക്കും പ്രത്യേക നിർദ്ദേശവും അദ്ദേഹം നൽകി. 'സുരക്ഷ സംബന്ധമായ ചില ആശങ്കകളുണ്ട്. ചിലപ്പോൾ അത് പെട്ടെന്ന് മാറിയേക്കാം. എല്ലാ സമയത്തും ജാഗ്രത പാലിക്കുക. പ്രാദേശിക മാദ്ധ്യമങ്ങളെ നിരീക്ഷിക്കുക. പ്രാദേശിക ഭരണകൂടം നൽകുന്ന നിർദ്ദേശം കൃത്യമായി പാലിക്കുക'- മന്ത്രി വ്യക്തമാക്കി.

അതേസമയം, കാനഡയുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായ വിള്ളൽ ഇന്ത്യൻ സമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് കാനഡയിലുള്ളത്. മലയാളികൾ അടക്കം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറാറുണ്ട്. ഇപ്പോൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്നത് ആശങ്കയോടെയാണ് കാനഡയിലെ ഇന്ത്യക്കാർ നോക്കിക്കാണുന്നത്.

ഇതിനിടെ, കാനഡയിലെ ഹിന്ദുമതസ്ഥർ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഖാലിസ്ഥാൻ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് അടക്കം ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതസ്ഥർക്ക് കാനഡയോട് കൂറില്ലെന്നും സിഖ്സ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിംഗ് ആരോപിച്ചു. കാനഡയിലെ സിഖ് സമുദായാംഗങ്ങൾ ഒക്ടോബർ 29ന് വാംഗ്കൂവയിൽ ഒത്തു കൂടണം. ഇന്ത്യൻ ഹൈക്കമ്മീഷറാണോ നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തിൽ റഫറണ്ടം തയ്യാറാക്കി വോട്ട് രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു.

കൂടാതെ സെപ്തംബർ 25ന് കാനഡയിൽ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധം നടന്നേക്കുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. 20ൽപ്പരം സംഘടനകൾ പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ചേർന്ന് വ്യാപക സംഘർഷമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CANADA, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.