തൃശൂർ : പ്രകൃതി വാതകത്തിൽ ഓടുന്ന ഓട്ടോ പട്ടാപ്പകൽ കത്തിയമർന്ന് പിൻസീറ്റിൽ ഡ്രൈവറെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പൂക്കാവ് പെരിങ്ങാവ് മേലുവളപ്പിൽ പ്രമോദാണ് (47) മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് അരമണിക്കൂർ മുൻപേ കൈയിൽ പെട്രോൾ കാനുമായി പ്രമോദിനെ കണ്ടിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. കാരണം വ്യക്തമായിട്ടില്ല. വിയ്യൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ചെമ്പൂക്കാവ് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് അരിവാൾ പാലത്തിന് സമീപം റോഡരികിൽ നിറുത്തിയിട്ട ഓട്ടോയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കത്തിയത്. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ച ശേഷമാണ് പിൻസീറ്റിൽ ഇടതുവശം ചാരിയിരിക്കുന്ന നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. ഓട്ടോയുടെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ച് മരിച്ചത് പ്രമോദ് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അഗ്‌നിരക്ഷാ സേന തൃശൂർ സ്റ്റേഷൻ ഓഫീസർ കെ.യു.വിജയകൃഷ്ണയുടെ നേതൃത്വത്തിലാണ് തീയണച്ചത്. തീപിടിച്ച ഓട്ടോ പലരും കണ്ടെങ്കിലും അതിനുള്ളിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഓട്ടോ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ശബ്ദം വളരെദൂരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. ആറ് മാസം മുൻപാണ് പ്രമോദ് പുതിയ സി.എൻ.ജി ഓട്ടോ വാങ്ങിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഭാര്യ: അശ്വിനി. മക്കൾ: അഭിനവ്, അഭിനന്ദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |