ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടന പത്രിക ഇന്ന് രാവിലെ 8.30ന് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കും. ഭരണഘടന ശില്പി ഡോ. ബി.ആർ.അംബേദ്കറുടെ ജന്മവാർഷികദിനമായതിനാലാണ് ഇന്ന് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രകടന പത്രിക സമിതി അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ് അടക്കം മുതിർന്ന നേതാക്കൾ പങ്കെടുക്കും.
'മോദിയുടെ ഗ്യാരണ്ടി: വികസിത ഇന്ത്യ 2047" എന്ന പേരിൽ വികസന അജൻഡകളാകും പത്രിക വിശദീകരിക്കുകയെന്നാണ് വിവരം. വികസനം, സമൃദ്ധമായ ഇന്ത്യ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ, കർഷകർ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഗ്‌ദാനങ്ങൾക്ക് സാദ്ധ്യതയുണ്ട്. നടപ്പാക്കാൻ കഴിയുന്ന വാഗ്‌ദാനങ്ങളേ പ്രകടന പത്രികയിലുണ്ടാകൂ എന്ന് നേതാക്കൾ അറിയിച്ചു.
മുൻ പ്രകടന പത്രികയിലുണ്ടായിരുന്ന രാമക്ഷേത്ര നിർമ്മാണം, 370-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങൾ പൂർത്തീകരിച്ചതിനാലാണ് വികസന അജൻഡയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രകടന പത്രിക സമിതി രാജ്യവ്യാപകമായി 1.5 ദശലക്ഷം നിർദ്ദേശങ്ങൾ ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |