ചാലക്കുടി: പോളിംഗ് സ്‌റ്റേഷനിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിഭ്രാന്തിയിൽ. തുമ്പൂർമുഴി കാറ്റിൽ ബ്രീഡിംഗ് ഫാമിന്റെ ഫുഡ് ടെക്‌നോളജി കോളേജ് ഹാളിൽ രാവിലെ 11 മണിയോടെയാണ് അണലിപ്പാമ്പിനെ കണ്ടത്. വിശാലമായ ഹാളിന്റെ ജനലിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പ് ഇരിക്കുന്നത് കണ്ടത്. ഈ സമയം ഹാളിൽ വോട്ടർമാർ ഉണ്ടായിരുന്നില്ല. വിവരം അറിയിച്ചതിനെത്തുടർന്ന് കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നെത്തിയ വനപാലകർ പാമ്പിനെ പിടികൂടി കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് ഹാളിൽ പരിശോധന നടക്കുമ്പോൾ പാമ്പിനെ കണ്ടിരുന്നില്ല.
അതേസമയം യന്ത്രങ്ങൾ പ്രവർത്തിക്കാതിരുന്നതിനാൽ ജില്ലയിൽ ഒട്ടേറെ ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി. പുതുക്കാട് മണ്ഡലത്തിലെ ആലേങ്ങാട് ശങ്കര യു.പി സ്‌കൂൾ, തൊട്ടിപ്പാൾ കർഷക സമാജം സ്‌കൂൾ, കല്ലൂർ പാലയ്ക്കപറമ്പ് വി.എൽ.പി സ്‌കൂൾ, പുലക്കാട്ടുകര ലിറ്റിൽ ഫ്ളവർ സ്‌കൂൾ, ചെങ്ങാലൂർ സെന്റ് മേരീസ് സ്‌കൂൾ, രണ്ടാംകല്ല് അംബേദ്കർ ഹാൾ, പന്തല്ലൂർ ജനത യു.പി സ്‌കൂൾ, ചാലക്കുടി മണ്ഡലത്തിലെ കൊടകര പുലിപ്പാറക്കുന്ന് സ്‌കൂൾ എന്നിവിടങ്ങളിൽ യന്ത്രങ്ങൾ പ്രവർത്തിച്ചില്ല. പാലപ്പിള്ളി പുതുക്കാട് എസ്‌റ്റേറ്റ് സ്റ്റാഫ് ക്ലബ്ബിലെ 75ാം ബൂത്തിലും യന്ത്രത്തകരാർ മൂലം പോളിംഗ് ഒരു മണിക്കൂർ വൈകി. ബീപ് ശബ്ദം കേൾക്കാൻ വൈകുന്നതിനാൽ വോട്ട് ചെയ്യാൻ കൂടുതൽ സമയമെടുത്തു. പോളിംഗ് രാത്രി വരെ നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |