തൃശൂർ: പി.ജയചന്ദ്രൻ പാടിയ 'കാറ്റ് വന്നു, നിന്റെ കാമുകൻ വന്നു' എന്ന ഹിറ്റ് പാട്ട് ഉൾപ്പെടെ പത്ത് സിനിമാഗാനങ്ങളും അറുപതോളം നാടകഗാനങ്ങളും രചിച്ച ജി.കെ.പള്ളത്ത് (പള്ളത്തു വീട്ടിൽ ഗോവിന്ദൻ കുട്ടി, 82) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
1942 മേയ് 19ന് തൃശൂർ എം.ജി റോഡിൽ നാരായണൻ നായർ - അമ്മിണിയമ്മ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം, അയ്യന്തോൾ മാങ്ങോട് ലെയ്നിലെ 'ചാരുത' യിലായിരുന്നു താമസം. 1997ൽ റവന്യൂ ഡിപ്പാർട്ടുമെന്റിൽ ഡെപ്യൂട്ടി തഹസിൽദാരായി വിരമിച്ചു. ഭാര്യ: എൻ.രാജലക്ഷ്മി (അസി.താലൂക്ക് സപ്ളൈ ഓഫീസർ). മക്കൾ: നയന (യു.കെ), സുഹാസ്, രാധിക (ചിക്കാഗോ). മരുമക്കൾ: പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ.
1958ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിൽ കെ.എസ്.ജോർജും സുലോചനയും ആലപിച്ച 'രക്തത്തിരകൾ നീന്തിവരും' എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. തിരഞ്ഞെടുപ്പ് റാലികളിലും വേദികളിലുമെല്ലാം ആ ഗാനം പ്രചരിച്ചു. 1978 ലായിരുന്നു സിനിമാലോകത്തേക്കുള്ള ചുവടുവയ്പ്പ്. നടൻ ടി.ജി. രവി നിർമ്മിച്ച 'പാദസര'ത്തിൽ ജി.ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പി.ജയചന്ദ്രൻ ആലപിച്ച 'കാറ്റുവന്നു നിന്റെ കാമുകൻ വന്നു' എന്ന ഗാനത്തിലൂടെ അരങ്ങേറ്റം.
ധൂർത്തുപുത്രി, കുടുംബവിളക്ക് തുടങ്ങിയ അമേച്വർ നാടകങ്ങളെഴുതുകയും നാടകഗാനങ്ങൾ രചിക്കുകയും ചെയ്ത് ശ്രദ്ധേയനായി. ചോര ചുവന്ന ചോര, ചാകര, അമൃതഗീതം, കാട്ടുതീ, കാളീചക്രം, വീരശൃംഖല, കുങ്കുമപ്പൊട്ട്, വാൽക്കണ്ണാടി എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതി. ചിങ്ങനിലാവ്, മനസിലെ ശാരിക (സംഗീതം: എം.കെ.അർജുനൻ) തുടങ്ങിയ ആൽബങ്ങൾക്കും രചന നിർവഹിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങളും രചിച്ചു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിടുമ്പോൾ അവർക്കായും ഗാനങ്ങളെഴുതിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |