നെയ്യാറ്റിൻകര: രണ്ട് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം ആരംഭിച്ച നെയ്യാറ്റിൻകര വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. നെയ്യാറ്റിൻകര താലൂക്കോഫീസിനു സമീപം പ്രവർത്തിച്ച പഴയ വില്ലേജ്ഓഫീസ് കെട്ടിടം പൊളിച്ചതോടെ താലൂക്കോഫീസിലെ ഇടുങ്ങിയ മുറിയിലാണ് പ്രവർത്തിക്കുന്നത്. ആറോളം ജീവനക്കാരുള്ള ഇവിടെ ഫയലുകൾ സൂക്ഷിക്കാൻപോലും ഇടമില്ല.
ആധുനികരീതിയിൽ വില്ലേജോഫീസ് കെട്ടിടം പണിയാൻ 2021ൽ പഴയകെട്ടിടം പൊളിച്ചുമാറ്റി. നിർമ്മാണം ഏകദേശം പൂർത്തിയാവുകയും ചെയ്തു. എന്നാൽ അധികൃതരുടെ മെല്ലെപ്പൊക്ക് നയംകാരണം ഇത് തുറന്നുപ്രവർത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു മാസങ്ങൾക്കു മുമ്പ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം പണി പൂർത്തിയാക്കി പെയിന്റിംഗും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് തുറന്നുകൊടുക്കാനുള്ള നടപടി മാത്രം ഇതുവരെ ഉണ്ടായിട്ടില്ല.
@ വിശ്രമകേന്ദ്രം വേണം
ഓഫീസിൽ എത്തുന്നവർക്ക് വിശ്രമിക്കാനായി പഴയ വില്ലേജോഫീസിന് മുമ്പിൽ സ്ഥാപിച്ചിരുന്ന വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയിരുന്നു. അന്ന് നാട്ടുകാരുടെയും ഇവിടെയെത്തുന്നവരുടെയും എതിർപ്പ് മറികടന്നാണ് വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയത്. ഓഫീസിന്റെ പണി പൂർത്തിയാകുന്നതോടൊപ്പം വിശ്രമകേന്ദ്രത്തിന്റെ പണി പൂർത്തിയാക്കുമെന്ന് അന്ന് കോൺട്രാക്ടർ ഉറപ്പു നൽകുകയും ചെയ്തിരുന്നു. പുതിയ വില്ലേജോഫീസിന്റെ പ്രവർത്തനം എത്രയുംവേഗം തുടങ്ങണമെന്നും വിശ്രമ കേന്ദ്രം നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ അവശ്യം.
@ പേടിയോടെ പഴയകെട്ടിടം
ഓടുകൾ പൊട്ടി കഴുക്കോൽ ഒടിഞ്ഞ് നാശത്തിന്റെ വക്കിലായിരുന്നു പഴയകെട്ടിടം. മഴപെയ്താൽ ഫയലുകളും ഫർണിച്ചറുകളും നനയും. ജീവനക്കാർ കുടയും പിടിച്ചാണ് ഓഫീസിനുള്ളിൽ ഇരിക്കുന്നത്. ഇടയ്ക്കിടെ ഓടുകൾ താഴെ വീഴുകയും പതിവായിരുന്നു. അന്ന് കരമടയ്ക്കാൻ എത്തിയ ആളുടെ ദേഹത്ത് ഓടുവീണ് അപകടമുണ്ടായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടെ സീറ്രിന് മുകളിൽ ടാർപ്പ വലിച്ചു കെട്ടിയായിരുന്നു ജീവനക്കാരുടെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |