ശ്രീലങ്കയ്ക്ക് ബംഗ്ളാദേശിനെതിരെയും തോൽവി
ഡാലസ്: ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്ന മുൻചാമ്പ്യന്മാരായ ശ്രീലങ്ക ഇന്നലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോടും തോറ്റതോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന കാര്യം തുലാസിലായി. ഡാലസിൽ രണ്ട് വിക്കറ്റിനായിരുന്നു ലങ്കയുടെ തോൽവി.
ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20 ഓവറിൽ 124/9 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ ബംഗ്ലാദേശ് ഒരോവറും രണ്ട് വിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. ചേസിംഗിന്റെ ഒരു ഘട്ടത്തിൽ 28/3 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിനെ ലിട്ടൺ ദാസ് (36), തൗഹീദ് ഹൃദോയ് (40), മഹ്മൂദുള്ള (16 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ലക്ഷ്യത്തിലെത്തിച്ചത്. 17,18 ഓവറുകളിലായി മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും മഹ്മൂദുള്ളയുടെ ചെറുത്ത് നിൽപ്പ് 19-ാം ഓവറിൽ വിജയം നേടിക്കൊടുത്തു.
നേരത്തേ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ മുസ്താഫിസുർ റഹ്മാനും റിഷാദ് ഹൊസൈനും ചേർന്നാണ് ലങ്കയുടെ ബാറ്റിംഗ് നിരയെ ചിതറിച്ചുകളഞ്ഞത്. ടാസ്കിൻ രണ്ടു വിക്കറ്റുകളും തസ്നിം ഒരു വിക്കറ്റും വീഴ്ത്തി. 47 റൺസെടുത്ത ഓപ്പണർ പാത്തും നിസംഗ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. കുശാൽ മെൻഡിസ് (10), കാമിന്ദു മെൻഡിസ് (4), ധനഞ്ജയ ഡിസിൽവ(21),ചരിത് അസലങ്ക (19),ക്യാപ്ടൻ വാനിന്ദു ഹസരംഗ (0),ഏയ്ഞ്ചലോ മാത്യൂസ് (16 ) എന്നിവരുടെ പുറത്താകലുകൾ ലങ്കയെ തളർത്തി.
ഇതുവരെ അക്കൗണ്ട് തുറക്കാൻ കഴിയാത്ത ലങ്ക ഗ്രൂപ്പ് ഡി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. രണ്ട് പോയിന്റുമായി ബംഗ്ളാദേശ് മൂന്നാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |