ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 63 വിദ്യാർത്ഥികളെ എൻ.ടി.എ ഡീബാർ ചെയ്തു. ഇവർ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണ്. 17 വിദ്യാർത്ഥികൾ ബീഹാറിൽ നിന്നുമാണ്.
അതേസമയം വിവാദത്തെ തുടർന്ന് ഗ്രേസ് മാർക്ക് ലഭിച്ചവർക്കായി ഇന്ന് നടത്തിയ പുനഃപരീക്ഷ എഴുതാൻ 813 പേർ മാത്രമാണ് എത്തിയത്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ല. അതിനിടെ ബീഹാറിലെ നവാഡയിൽ നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സി.ബി.ഐ സംഘത്തെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നീറ്റ്, നെറ്റ് ചോദ്യപേപ്പർ ചോർച്ച കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്‌ചാത്തലത്തിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി ഡയറക്‌ടർ ജനറൽ സുബോധ്കുമാർ സിംഗിനെ ഇന്നലെ മാറ്റിയിരുന്നു. മുൻ കേന്ദ്ര സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയ്‌ക്ക് പകരം ചുമതല നൽകി. ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത വീണ്ടെടുക്കാനും പരീക്ഷകൾ സുതാര്യമാക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ വിദഗ്ദ്ധ സമിതിയും രൂപീകരിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാനും മലയാളിയുമായ ഡോ. കെ.രാധാകൃഷ്‌ണനാണ് അദ്ധ്യക്ഷൻ.
പരീക്ഷാ പ്രക്രിയയിലെ ന്യൂനതകൾ കണ്ടെത്തി പരിഷ്‌കരിക്കാനുള്ള നടപടികൾ നിർദേശിക്കണം. ചോദ്യപേപ്പർ ചോർച്ച അടക്കം തടയാൻ സുരക്ഷാ സംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, തട്ടിപ്പ് തടയാനുള്ള നടപടി എന്നിവയും നിർദേശിക്കണം. എൻ.ടി.എയുടെ ഘടനയും പ്രവർത്തനവും കുറ്റമറ്റതാക്കാൻ മാറ്റങ്ങളും ശുപാർശ ചെയ്യണം. വിശദമായ ടേം ഒഫ് റഫറൻസ് പുറപ്പെടുവിച്ചു. രണ്ട് മാസത്തിനകം മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. വിദഗ്‌ദ്ധരുടെ സഹായം തേടാനും അനുവാദമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |