കൊച്ചി: അരൂര്‍ - തുറവൂര്‍ ഫ്‌ളൈഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട യാത്രാദുരിതം കുറയ്ക്കാന്‍ അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ ഇടക്കാല നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ അവസ്ഥയാണ് ഹൈവേയില്‍ നിലവിലുള്ളതെന്നും കുട്ടികള്‍ സ്‌കൂള്‍ ബസില്‍ കയറുന്നത് ചെളിവെള്ളത്തിലൂടെ നടന്നാണെന്നും അമിക്കസ്‌ക്യൂറി വിനോദ് ഭട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രാദുരിതത്തിന് കുറച്ചെങ്കിലും പരിഹാരമുണ്ടാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നാല് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കുശേഷം ദേശീയപാത അധികൃതര്‍ക്കും കരാറുകാരനും നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.
ജൂലായാ അഞ്ചിന് നടപ്പാത നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മൂന്നരമീറ്റര്‍ റോഡും ഡ്രെയിനേജ് സൗകര്യമൊരുക്കലും ആരംഭിക്കേണ്ടതുണ്ട്.
ദേശീയപാതയിലും സമാന്തരപാതകളിലും ഇടറോഡുകളിലുമുള്ള ഗതാഗത സ്തംഭനത്തിന്റെ ചിത്രങ്ങള്‍ ആളുകള്‍ അയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ഭരണകൂടവും പൊലീസും ഇതിന് പരിഹാരം കാണണം. ചിത്രങ്ങള്‍ സഹിതമാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അരൂര്‍ - തുറവൂര്‍ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനം ദുരിതം അനുഭവിക്കുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ്‌ക്യൂറിയെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു.
നിര്‍ദ്ദേശങ്ങള്‍
1 മൂന്നരമീറ്റര്‍ വീതിയില്‍ സഞ്ചാരയോഗ്യമായ റോഡ് പാതയ്ക്ക് ഇരുവശത്തും നിര്‍മ്മിക്കണം
2 ഇതിലൂടെ ഓവര്‍ടേക്കിംഗ് അനുവദിക്കരുത്
3 അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കണം
4 25.5 കിലോ മീറ്ററോളം നീളത്തില്‍ താത്കാലിക റോഡ് നിര്‍മ്മിക്കേണ്ടി വരും. 5 ഇതിനോട് ചേര്‍ന്ന് ഒന്നരമീറ്റര്‍ നടപ്പാതയും വേണം
5 വെള്ളക്കെട്ട് ഒഴിവാക്കാന്‍ പമ്പുകള്‍ സ്ഥാപിക്കണം
6 ഡ്രെയിനേജ് സൗകര്യം ഒരുക്കണം
7 യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കണം
8 വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |