പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജഡ്‌ജിയുടെ വിവാദ പരാമർശങ്ങൾ അഞ്ചംഗ ബെഞ്ച് നീക്കി
ന്യൂഡൽഹി : സുപ്രീംകോടതിയെ വിമർശിച്ച് പുലിവാലു പിടിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജഡ്‌ജി രാജ്‌ബിർ സെഹ്‌രാവത്. ഹൈക്കോടതിയിലെ കോടതിയലക്ഷ്യക്കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തതിനെയാണ് സിംഗിൾ ബെഞ്ച് വിമർശിച്ചത്. ഹൈക്കോടതിയിലെ കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിക്ക് ഒരു കാര്യവുമില്ല. പരമോന്നത കോടതി ജാഗ്രത പുലർത്തണമായിരുന്നുവെന്നും ജസ്റ്റിസ് രാജ്‌ബിർ സെഹ്‌രാവത് നിരീക്ഷിച്ചിരുന്നു.
വിവാദമായതോടെ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, ഇന്നലെ അടിയന്തര സിറ്റിംഗ് നടത്തി ജഡ്‌ജിയുടെ പരാമർശങ്ങൾ നീക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ജഡ്‌ജിയുടെ നിരീക്ഷണങ്ങളിൽ വേദനയും ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി.
ജഡ്‌ജിമാർ ജാഗ്രത പുലർത്തണം
സുപ്രീംകോടതി വിധി അനുസരിക്കാൻ കീഴ്ക്കോടതി ജഡ്‌ജിമാർ ബാദ്ധ്യസ്ഥരാണ്. പാലിക്കണമോ വേണ്ടയോ എന്ന പ്രശ്‌നമുദിക്കുന്നില്ല. കക്ഷികൾക്ക് ഉത്തരവ് കാരണം വിഷമമുണ്ടാകാം. ജഡ്‌ജിമാർക്ക് പ്രശ്‌നം തോന്നേണ്ട കാര്യമില്ല. ജസ്റ്റിസ് സെഹ്‌രാവതിന്റെ നിരീക്ഷണങ്ങൾ രാജ്യത്തെ മുഴുവൻ ജുഡീഷ്യൽ സംവിധാനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണ്. ഹൈക്കോടതിയുടെ അന്തസും താഴ്‌ത്തിക്കെട്ടുന്നതാണ്. സുപ്രീംകോടതിയുടെ ഉത്തരവുകളിൽ ജഡ്‌ജിമാർ കൂടുതൽ ജാഗ്രത പുലർത്തണം. കീഴ്ക്കോടതി ജഡ്‌ജിമാരുടെ വിയോജിപ്പ് പ്രസക്തമല്ല. അച്ചടക്കം നിലനിർത്തണം. രാജ്യത്തെ ഏതെങ്കിലും ഒരു ജഡ്‌ജിയുടെ കാര്യത്തിൽ ഇനി ഇങ്ങനെ ഇടപെടേണ്ടി വരാതിരിക്കട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പരമോന്നത കോടതി യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ പരമോന്നതമാണെന്നും ഭരണഘടനാപരമായി ഉന്നതമായ ഹൈക്കോടതി അതിനേക്കാൾ താഴ്ന്നതാണെന്നും ഭാവിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടൽ എന്നും ജസ്റ്റിസ് സെഹ്‌രാവത് നിരീക്ഷിച്ചിരുന്നു.
മുൻപും വിവാദം
ജസ്റ്റിസ് സെഹ്‌രാവത് മുൻപ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ 'ചവറു വിധി'യെന്ന് വിളിച്ചത് വിവാദമായിരുന്നു.കോടതി നടപടികളുടെ തത്സമയ സ്ട്രീമീംഗിൽ വൈറലായ ഈ പരാമർശവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജഡ്‌ജിയുടേത് അന്യായ പരാമർശമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും, കോടതിയലക്ഷ്യമാണെന്ന് സോളിസിറ്രർ ജനറൽ തുഷാർ മേത്തയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |