മോസ്കോ : റഷ്യയിലെ കുർസ്ക് മേഖലയിലെ 28 ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് യുക്രെയിൻ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വിളിച്ച യോഗത്തിൽ കുർസ്ക് ഗവർണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 6നാണ് ആയിരത്തോളം യുക്രെയിൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി അതിർത്തി കടന്ന് കുർസ്‌കിലേക്ക് കടന്നുകയറിയത്.
റഷ്യൻ പ്രദേശത്തേക്കുള്ള നുഴഞ്ഞുകയറ്റത്തിന് യുക്രെയിന് തക്കതായ മറുപടി നൽകുമെന്നും റഷ്യൻ സൈന്യം ശത്രുക്കളെ പുറത്താക്കുമെന്നും പുട്ടിൻ പറഞ്ഞു. അതിനിടെ, കുർസ്‌കിൽ നിന്ന് ഒഴിപ്പിച്ചവരുടെ എണ്ണം 1,21,000 കടന്നു. 59,000 പേരെ വൈകാതെ ഒഴിപ്പിച്ചേക്കും. സമീപ പ്രദേശമായ ബെൽഗൊറോഡിൽ 11,000 പേർക്ക് ഇന്നലെ രാവിലെ ഒഴിപ്പിക്കൽ നിർദ്ദേശം നൽകി.
ഇതിനിടെ, യുക്രെയിനിലെ സെപൊറീഷ്യ ആണവനിലയത്തിൽ തീപിടിത്തമുണ്ടായി. അപകട സാഹചര്യമില്ല. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സെപൊറീഷ്യ റഷ്യയുടെ നിയന്ത്രണത്തിലാണ്. തീപിടിത്തത്തിന് പിന്നിൽ യുക്രെയിൻ ഷെല്ലിംഗ് ആണെന്ന് റഷ്യ ആരോപിച്ചു. ആരോപണം നിഷേധിച്ച യുക്രെയിൻ റഷ്യയാണ് ഉത്തരവാദിയെന്ന് തിരിച്ചടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |