കൊച്ചി: രാജ്യാന്തര വ്യാപാരങ്ങളിൽ ഡോളറിന് പകരം രൂപയിൽ ഇടപാടുകൾ പൂർത്തീകരിക്കാൻ ഇന്ത്യ നടപടികൾ ശക്തമാക്കി ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ തുടർച്ചയായി ശക്തിയാർജിക്കുന്നതും ഇറക്കുമതി ചെലവിലെ വർദ്ധനയും കണക്കിലെടുത്താണ് ഡോളറിന്റെ അപ്രമാദിത്വം മറികടക്കാൻ കേന്ദ്ര സർക്കാർ മാർഗങ്ങൾ തേടുന്നത്. റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവയുമായി രൂപ ഉപയോഗിച്ചുള്ള വ്യാപാര ഇടപാടുകൾ വർദ്ധിക്കുകയാണ്. രാജ്യാന്തര വ്യാപാരത്തിൽ രൂപയെ പ്രധാന നാണയമായി മാറ്റാനുളള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
മ്യാൻമാറിലേക്ക് കഴിഞ്ഞ മാസം ഒരു കോടി രൂപയുടെ പയർവർഗങ്ങൾ ഇന്ത്യ കയറ്റിഅയച്ചതിന്റെ പേയ്മെന്റ് പൂർണമായും രൂപയിലാണ് പൂർത്തിയാക്കിയത്. മ്യാൻമാറിന്റെ ഔദ്യോഗിക നാണയമായ ക്യാട്ടും ഇന്ത്യയുടെ രൂപയും വിപുലമായി ഉപയോഗിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.
റഷ്യ, യു.എ.ഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് രൂപയിലെ വ്യാപാര ഇടപാടുകൾ വർദ്ധിക്കുന്നതോടെ ഡോളറിന്റെ ആധിപത്യം കുറയുമെന്ന് വിദഗ്ദ്ധർ കരുതുന്നു.
ഉക്രെയിൻ ആക്രമണത്തിന് ശേഷം അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഡോളറിന് പകരം രൂപ കയറ്റുമതി, ഇറക്കുമതി ഇടപാടുകൾക്ക് ഉപയോഗിക്കാവുന്ന സാദ്ധ്യത ഇന്ത്യ പരിഗണിച്ചത്. റഷ്യയിൽ നിന്ന് മികച്ച വിലയിളവോടെ ഇന്ത്യൻ റിഫൈനറികൾക്ക് എണ്ണ വില്ക്കാൻ തുടങ്ങിയതോടെ വ്യാപാര കമ്മി കുറയ്ക്കാനും ലാഭക്ഷമത മെച്ചപ്പെടുത്താനും കഴിഞ്ഞു.
രൂപ-ദിർഹം സെറ്റിൽമെന്റിന് റിസർവ് ബാങ്ക്
യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ പേയ്മെന്റിന്റെ ഒരു ഭാഗം നിർബന്ധമായും രൂപയും ദിർഹവും ഉപയോഗിച്ച് സെറ്റിൽ ചെയ്യണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. ഡോളർ ആശ്രയത്വം പരവമാവധി കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡോളർ ഒഴിവാക്കുന്നവർക്കെതിരെ ട്രംപ്
വ്യാപാര ഇടപാടുകളിൽ ഡോളർ ഒഴിവാക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ കൈകൊള്ളുന്ന രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ ഏർപ്പെടുത്തും. ലോക രാജ്യങ്ങളുടെ വിദേശ നാണയ ശേഖരത്തിലെ പ്രധാനിയായി ഡോളറിനെ നിലനിറുത്തുമെന്നും ട്രംപ് ഉറപ്പുനൽകി.