ന്യൂഡൽഹി : മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ വൈകിട്ട് ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലെദ് ബിൻ മുഹമ്മദ് ബിൻ സായെദ് അൽ നഹ്യാൻ, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ ഊഷ്‌മളമായ സ്വീകരണമാണ് അദ്ദേഹത്തിന് ഒരുക്കിയത്. കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയൽ സ്വീകരിച്ചു. സേന ഔപചാരിക വരവേൽപ് നൽകി. അബുദാബി കിരീടാവകാശിയുടെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ചരിത്രപരമായ ബന്ധത്തിൽ പുതിയ നാഴികക്കല്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ട്വീറ്റ് ചെയ്‌തു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, കണക്ടിവിറ്റി, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും യു.എ.ഇയും തമ്മിൽ സമീപകാലത്ത് സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്രാപിച്ചിട്ടുണ്ട്. 2022-23ൽ 85 ബില്യൺ യു.എസ് ഡോളറിന്റെ നയതന്ത്ര വ്യാപാര കരാറിലേർപ്പെട്ടിരുന്നു. മോദിയുടെ ക്ഷണപ്രകാരമാണ് അബുദാബി കിരീടാവകാശിയുടെ സന്ദർശനം. യു.എ.ഇ മന്ത്രിമാരും ബിസിനസുകാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇരു ലോകനേതാക്കളും തമ്മിൽ ഇന്നു നടക്കുന്ന ചർച്ചയിൽ, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ചർച്ചയാകും. ഇസ്രയേൽ - ഗാസ സംഘർഷവും ചർച്ചയിൽ ഇടംപിടിച്ചേക്കും. അബുദാബി കിരീടാവകാശി രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. നാളെ മുംബയിൽ ഇരു രാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിലും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |