ഹരിയാന: കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം ഖജനാവ് കാലിയാക്കുന്നതാണ് പതിവെന്നും ഹരിയാനയെ കൊള്ളയടിക്കാൻ വിട്ടുകൊടുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കുരുക്ഷേത്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അവസരം നൽകിയവർ ഖേദിക്കുകയാണ്. കർണാടകയിൽ വിലക്കയറ്റവും അഴിമതിയും പാരമ്യത്തിലാണെന്നും വികസനം നിലച്ചെന്നും മോദി പറഞ്ഞു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നശേഷം നിക്ഷേപവും തൊഴിലവസരങ്ങളും ഒരുപോലെ വെട്ടിക്കുറച്ചു. രണ്ട് വർഷം കോൺഗ്രസ് സർക്കാർ രൂപീകരിച്ച ഹിമാചൽ പ്രദേശിൽ ജനങ്ങൾ നിരാശരാണ്. വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. സർക്കാർ ജീവനക്കാർ ശമ്പളത്തിനായി സമരം ചെയ്യുന്നു. വൈദ്യുതി, വെള്ളം, ഡീസൽ, പാൽ, എല്ലാറ്റിനും വിലകൂടി. കോൺഗ്രസിനെക്കാൾ വഞ്ചകരായ മറ്റൊരു പാർട്ടിയുമില്ല.
പഞ്ചാബിന്റെ അവസ്ഥയും മറ്റൊന്നല്ല. നല്ല സംസ്ഥാനങ്ങളെ എങ്ങനെ തകർക്കാമെന്ന് കോൺഗ്രസ് കാണിച്ചുതരുന്നു. ഈ പാർട്ടിക്ക് ഒരു നയമേയുള്ളു, തിരഞ്ഞെടുപ്പിൽ ജയിച്ച് ഖജനാവ് കാലിയാക്കുക.ഹരിയാനയിലെ ജനങ്ങൾ ഇത്തരം പാർട്ടികളെ അടുപ്പിക്കരുത്. കോൺഗ്രസിന് ഹരിയാനയിൽ വാഗ്‌ദാനം ചെയ്യുന്ന കർഷക പദ്ധതികൾ എന്തുകൊണ്ട് കർണാടകയിലും തെലങ്കാനയിലും നടപ്പാക്കുന്നില്ലെന്നും മോദി ചോദിച്ചു.
കോൺഗ്രസിലെ ഗാന്ധി കുടുംബം സംവരണ വിരുദ്ധരാണെന്നും മോദി ആരോപിച്ചു. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോൾ സംവരണത്തെ എതിർത്ത് മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. സംവരണക്കാർക്ക് ജോലി ലഭിച്ചാൽ സർക്കാർ സേവനങ്ങളുടെ നിലവാരം മോശമാകുമെന്ന് ഒരു അഭിമുഖത്തിൽ രാജീവ് ഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |