ഇന്ത്യ -ബംഗ്ളാദേശ് മൂന്നാം ട്വന്റി-20 ഇന്ന് ഹൈദരാബാദിൽ
ഹൈദരാബാദ്: ആദ്യ രണ്ട് ട്വന്റി-20 മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ടീം പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ന് ബംഗ്ളാദേശിനെ നേരിടും. രാത്രി 7.30 ന് ഹൈദരാബാദിലാണ് കളി.
പരമ്പര സ്വന്തമാക്കിക്കഴിഞ്ഞതിനാൽ ഇന്ത്യൻ ടീമിന് ഈ മത്സരം നിർണായകമല്ല.പക്ഷേ മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം സുക്ഷിതമാക്കാൻ മികച്ച ഒരു ഇന്നിംഗ്സ് പുറത്തെടുത്തേ മതിയാകൂ എന്ന അവസ്ഥയാണ്. ആദ്യ മത്സരത്തിൽ മികച്ച ഷോട്ടുകൾ പായിച്ച സഞ്ജു 19 പന്തുകളിൽ ആറു ഫോറുകളടക്കം 29 റൺസ് നേടിയുരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ഏഴുപന്തുകളിൽ 10 റൺസ് മാത്രമാണ് നേടാനായത്.
രണ്ട് മത്സരങ്ങളിലും സഞ്ജു അനാവശ്യമായി വിക്കറ്റ് കളഞ്ഞു എന്ന വിലയിരുത്തലാണ് ക്രിക്കറ്റ് വിദഗ്ധരുടേത്. ആദ്യ മത്സരത്തിൽ ചെറിയ സ്കോർ ചേസ് ചെയ്യാനിറങ്ങിയ സഞ്ജു ടീം വിജയമുറപ്പിച്ചുകഴിഞ്ഞശേഷമാണ് പുറത്തായത്. എന്നാൽ ഡൽഹിയിൽ ആദ്യ ബാറ്റിംഗിനെത്തിയ ഓപ്പണറായ സഞ്ജു കാലുറപ്പിച്ച് നിൽക്കാൻ ശ്രമിക്കും മുന്നേ വലിയ ഷോട്ടുകളിക്കാൻ നോക്കുന്നു എന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ട്വന്റി-20യിൽ തന്റെ തനതുശൈലിയിൽ തുടക്കംമുതൽ അടിച്ചുകളിക്കാനാണ് സഞ്ജു എപ്പോഴും ശ്രമിക്കുന്നത്.
സഞ്ജുവിന്റെ വെല്ലുവിളികൾ
1. ലോകകപ്പ് സംഘത്തിലുണ്ടായിരുന്നെങ്കിലും ഒറ്റക്കളിയിലും അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് വിരാടിന്റെയും രോഹിതിന്റെയും വിരമിക്കലിന് ശേഷം ഇന്ത്യൻ ടീമിൽ സ്ഥാനം സ്ഥിരമാക്കി അടുത്ത ലോകകപ്പ് കളിക്കാനുള്ള അവസരമായിരുന്നു ഗംഭീറിന്റെ കോച്ചിംഗിന് കീഴിൽ ഈ പരമ്പരയും ഇതിന് മുമ്പ് ലങ്കയ്ക്ക് എതിരെ നടന്ന പരമ്പരയും.
2.ലങ്കയ്ക്ക് എതിരെ കളിച്ച രണ്ട് മത്സരത്തിലും സഞ്ജു ഡക്കായിരുന്നു. ബംഗ്ളാദേശിനെതിരെ രണ്ട് മത്സരങ്ങളിൽ നിന്ന് 39 റൺസും. ഈ 39 റൺസാണ് ഗംഭീർ എന്ന കോച്ചിന് കീഴിലെ നാലുമത്സരങ്ങളിൽ സഞ്ജുവിന്റെ സമ്പാദ്യം.
3. ഒൻപത് വർഷത്തിനിടെ 32 ട്വന്റി-20 മത്സരങ്ങളുടെ പരിചയം സഞ്ജുവിനുണ്ട്. എന്നാൽ സ്ഥിരത പുലർത്താനായിട്ടില്ല. തുടർച്ചയായി നല്ല രണ്ടോ മൂന്നോ ഇന്നിംഗ്സുകളിൽ മികച്ച സ്കോർ ഉയർത്തിയാൽ ഈ ചീത്തപ്പേര് മാറ്റാവുന്നതേയുള്ളൂ.
4. ലഭിച്ച രണ്ടാമത്തെ അവസരത്തിൽതന്നെ അർദ്ധസെഞ്ച്വറി നേടി ടീമിനെ പ്രതികൂലസാഹചര്യത്തിൽ നിന്ന് കരകയറ്റി വിജയിപ്പിച്ച നിതീഷ് കുമാർ റെഡ്ഡിയെപ്പോലുള്ള താരങ്ങളുടെ വരവ് സെലക്ടർമാർക്ക് സഞ്ജുവിനെ തഴയാൻ ധൈര്യമേകും.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ),സഞ്ജു സാംസൺ, അഭിഷേക് ശർമ്മ,ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ,റിങ്കു സിംഗ്, അർഷ്ദീപ് സിംഗ്,മയാങ്ക് യാദവ്,വരുൺ ചക്രവർത്തി,രവി ബിഷ്ണോയ്,ഹർഷിത് റാണ,ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി,റിയാൻ പരാഗ്,ജിതേഷ് ശർമ്മ.
ബംഗ്ളാദേശ് : നജ്മുൽ ഹൊസൈൻ ഷാന്റോ(ക്യാപ്ടൻ),ലിട്ടൺ ദാസ്,തൻസീദ് ഹസൻ,ജാക്കർ അലി,പർവേസ് ഹൊസൈൻ,തൗഹീദ് ഹൃദോയ്,മഹ്മൂദുള്ള,മെഹ്ദി ഹസൻ മിറാസ്, മഹേദി, മുസ്താഫിസുർ.ഷൊറിയുൽ,ടാസ്കിൻ,റക്കീബുൽ ഹസൻ, റിഷാദ്,തൻസീം.
മഹ്മൂദുള്ളയുടെ അവസാന മത്സരം
ഈ മത്സരത്തോടെ ബംഗ്ളാദേശ് ബാറ്റർ മഹ്മൂദുള്ള അന്താരാഷ്ട്ര ട്വന്റി-20യിൽ നിന്ന് വിരമിക്കും . 38കാരനായ മഹ്മൂദുള്ള ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബംഗ്ളാദേശി താരമാണ്. മുൻനായകനായ ഇദ്ദേഹം 140 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് എട്ട് അർദ്ധസെഞ്ച്വറികളുടെ അകമ്പടിയോടെ 2436 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ 41 റൺസ് നേടി ബംഗ്ളാദേശിന്റെ ടോപ് സ്കോററായി. മൂന്ന് വർഷം മുമ്പ് ടെസ്റ്റിൽ നിന്ന് വിരമിച്ചിരുന്ന താരം ഏകദിന ഫോർമാറ്റിൽ കളി തുടരും.
ടിവി ലൈവ്
7.30 pm മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |