SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.50 AM IST

സോമനാഥ് ക്ഷേത്ര പുനർനിർമ്മാണം നൂറ്റാണ്ടുകളുടെ കളങ്കം മായ്ച്ചു:മോദി

Increase Font Size Decrease Font Size Print Page
dd

ന്യൂഡൽഹി: പുനർനിർമ്മിച്ച ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം 1951 മേയ് 11ന് ഉദ്ഘാടനം ചെയ്‌തപ്പോൾ നൂറ്റാണ്ടുകളുടെ കളങ്കമാണ് അന്ന് രാജ്യം കഴുകിക്കളഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര പുനർനിർമ്മാണത്തിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ട അമൃത് മഹോത്സവത്തിൽ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു.

1947ൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിൽ, 1951ലെ സോമനാഥ പ്രതിഷ്ഠ ഇന്ത്യയുടെ ആത്മാവിനെയാണ് ജ്വലിപ്പിച്ചത്. കൊള്ളക്കാർ സോമനാഥ ക്ഷേത്രത്തിന്റെ മഹത്വം നശിപ്പിക്കാൻ ശ്രമിച്ചു. ക്ഷേത്രം പലവട്ടം തകർത്തു. എന്നാൽ ഓരോ വീഴ്ചയ്‌ക്കു ശേഷവും പുന‌ർനിർമ്മിച്ചു. സോമനാഥ ക്ഷേത്രം രാജ്യത്തിന്റെ ശാശ്വതമായ ആത്മാവിന്റെ പവിത്രമായ പ്രതീകമാണ്. സോമനാഥ് അമൃത് മഹോത്സവം അടുത്ത ആയിരം വർഷത്തേക്ക് ഇന്ത്യയുടെ വഴികാട്ടിയായി പ്രവർത്തിക്കും. ഒരു രാജ്യത്തിന് അതിന്റെ വേരുകളുമായി ബന്ധമുണ്ടെങ്കിലേ ശക്തി നിലനിറുത്താനാകൂവെന്നും മോദി വ്യക്തമാക്കി. പ്രഭാസ് പത്താൻ മേഖലയിൽ റോഡ് ഷോ നടത്തിയ ശേഷമാണ് മോദി ക്ഷേത്രത്തിലെത്തിയത്.

മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേലിനെയും മോദി അനുസ്‌മരിച്ചു. ക്ഷേത്ര പുനർനിർമ്മാണത്തിൽ പട്ടേൽ ദീർഘവീക്ഷണവും ദൃഢനിശ്ചയവും കൊണ്ട് നിർണായക പങ്കുവഹിച്ചുവെന്ന് മോദി പറഞ്ഞു. വഡോദരയിൽ 150 കോടി ചെലവിൽ നിർമ്മിച്ച സർദാർ ധാം ഹോസ്റ്റലും മോദി ഉദ്ഘാടനം ചെയ്‌തു. 1000 വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസ സൗകമുണ്ട്.

മഹാപൂജ നടത്തി

ക്ഷേത്രത്തിൽ മോദി മഹാപൂജയും കുംഭാഭിഷേകവും നടത്തി. വൈകാരികവും മറക്കാനാകാത്തതുമായ നിമിഷമെന്ന് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന് അനുഭവപ്പെട്ടിട്ടുണ്ടാകാനിടയുള്ള അതേ നിമിഷത്തിലൂടെയാണ് താനും കടന്നുപോകുന്നത്. പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കി.

TAGS: NEWS 360, NATIONAL, NATIONAL NEWS, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360