ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചർച്ചവേണമെന്ന ആവശ്യവുമായി കോൺഗ്രസ് ലോക്സഭയിൽ പ്രതിഷേധിച്ചത് കയ്യാങ്കളിയിലെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ കോൺഗ്രസ് എം.പിമാരുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കറായ ഓം ബിർളയ്ക്ക് ബി.ജെ.പി കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് സമിതി രൂപീകരിച്ച് ചർച്ച ചെയ്യാമെന്ന് സ്പീക്കർ മറുപടിയും നൽകി.
കേരളത്തിൽ നിന്നുള്ള നാല് പേർ അടക്കമുള്ള ഏഴ് കോൺഗ്രസ് എം.പിമാർക്കായിരുന്നു ഇന്ന് സസ്പെൻഷൻ ലഭിച്ചത്. ടി.എൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവരാണ് ഇക്കൂട്ടത്തിലെ കേരളത്തിൽ നിന്നുമുള്ള എം.പിമാർ. ഇവർക്ക് പുറമേ മാണിക്കം ടാഗൂർ, ഗൗരവ് ഗോഗോയ്, ഗുരുജിത്ത് സിഗ് എന്നിവർക്കെതിരെയും നടപടിയുണ്ട്.
ഡൽഹി കലാപത്തെക്കുറിച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാർലമെന്റിന്റെ ഇരുസഭകളിലും കോൺഗ്രസുൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കനത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചർച്ചയെന്ന ആവശ്യത്തെച്ചൊല്ലിയുള്ള പ്രതിഷേധം പലവട്ടം കയ്യാങ്കളിയിലാണ് കലാശിച്ചത്. ഇതേച്ചൊല്ലി പലവട്ടം സഭ നിർത്തിവയ്ക്കുന്ന അവസ്ഥയുമുണ്ടായി. അതിനിടെ വളരെ അപ്രതീക്ഷിതമായാണ് സസ്പെൻഷൻ നടപടികളുണ്ടായത്.
ജനങ്ങളുടെ അവകാശം സംരക്ഷിക്കാനും ഡൽഹി കലാപത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാകാനും വേണ്ടിയാണ് പ്രതിഷേധിച്ചതെന്നും നടപടിയെ കാര്യമായെടുക്കുന്നില്ലെന്നും കോൺഗ്രസ് എം.പിമാർ വ്യക്തമാക്കിയിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെങ്കിൽ അത് നടക്കില്ലെന്ന താക്കീതും എം.പിമാർ നൽകി. കലാപത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.