ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കെ തന്ത്രപ്രധാന ആയുധമായ ടാങ്ക്വേധ മിസൈൽ 'ധ്രുവാസ്ത്ര' ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡി.ആർ.ഡി.ഒ വികസിപ്പിച്ച സ്വയം നിയന്ത്രിത മിസൈൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒഡിഷ തീരത്തെ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷിച്ചത്.
നിലവിൽ ധ്രുവ് ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കുന്ന നാഗ് മിസൈൽ ( ഹെലിനാ ) പേര് മാറ്റിയാണ് 'ധ്രുവാസ്ത്ര' ആക്കിയത്. ധ്രുവ് ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കുന്ന അസ്ത്രം എന്ന് അർത്ഥം. നാഗ് മിസൈലിന് നാല് കിലോമീറ്ററായിരുന്നു റേഞ്ച്. അത് പരിഷ്കരിച്ച് ഹെലിന ആക്കിയപ്പോൾ റേഞ്ച് എട്ട് കിലോമീറ്ററായി കൂട്ടി. നാഗ് മിസൈൽ നിലവിൽ ലഡാക്കിൽ വിന്യസിച്ചിട്ടുണ്ട്. നാമിക എന്ന ലോഞ്ചറിൽ നിന്നേ നാഗ് മിസൈൽ വിക്ഷേപിക്കാനാകൂ. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളിൽ എട്ട് ധ്രുവാസ്ത്ര മിസൈലുകൾ വീതം ഘടിപ്പിക്കാനാകും.
ജൂലായ് 15, 16 തീയതികളിൽ നടന്ന പരീക്ഷണം ഹെലികോപ്റ്റർ ഇല്ലാതെ ആയിരുന്നു. താമസിയാതെ കോപ്റ്ററിൽ നിന്ന് പരീക്ഷിക്കും. നേരിട്ടും മുകളിൽ നിന്നും ശത്രു ടാങ്കുകളെ തകർക്കാൻ കഴിയും.
എതിരാളിയുടെ പ്രതിരോധ നിരയെ തകർക്കുന്ന ടാങ്കുകൾക്കും കവചിത വാഹനങ്ങൾക്കും കരയുദ്ധത്തിൽ നിർണായക സ്ഥാനമുണ്ട്. ധ്രുവാസ്ത്ര അത്യാധുനിക ടാങ്കുകളിൽ തുളച്ചുകയറി പരമാവധി നശിപ്പിക്കും. ടാങ്കിനകത്തെ സൈനികർക്ക് പുറത്തിറങ്ങാൻ സാവകാശം ലഭിക്കില്ല.
ധ്രുവാസ്ത്ര
നീളം 1.9 മീറ്റർ
ഭാരം- 45 കിലോ
വേഗത- സെക്കൻഡിൽ 240 മീറ്റർ
എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്ക് തുളഞ്ഞുകയറും
ഇൻഫ്രാറെഡ് സിഗ്നലുകൾ ഉപയോഗിച്ച് ലക്ഷ്യം കണ്ടെത്തും