കോട്ടയം: കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ടതോടെ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ.
ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിൽ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നീ ആറിടങ്ങളിലും മത്സരിച്ചത് കേരളകോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു. നാലു പേർ ജയിച്ചു. മോൻസ് ജോസഫ് ,സി.എഫ് തോമസ് എന്നിവർ ജോസഫ് പക്ഷമെന്ന നിലയിൽ യു.ഡി.എഫിലാണ്. ജോസ് വിഭാഗത്തിന്റെ അക്കൗണ്ടിലായിരുന്ന പാലാ, പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ഇനി കോൺഗ്രസിന് മത്സരിക്കാം. പുതുപ്പള്ളി, കോട്ടയം , വൈക്കം മണ്ഡലങ്ങൾ കൂടി ചേരുമ്പോൾ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം ഏഴായി ഉയരും. ഉമ്മൻചാണ്ടി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ നേതാക്കളൊഴിച്ച് മറ്റുള്ളവർക്ക് മത്സരിക്കാൻ ഇതുവരെ ഇല്ലാതിരുന്ന അവസരം ഇനി ലഭിക്കും.
കോട്ടയം ലോക് സഭാ സീറ്റ് വർഷങ്ങളായി കോൺഗ്രസിന്റേതായിരുന്നു . മൂവാറ്റുപുഴ മണ്ഡലം ഇല്ലാതായതോടെയാണ് കോട്ടയം മാണി വിഭാഗത്തിന് നൽകിയത്. ബാർകോഴ വിവാദത്തിൽ കുടുങ്ങി കെ.എം.മാണി രാജിവക്കേണ്ടി വന്നതിനെ തുടർന്ന് യു.ഡി.എഫ് വിട്ടു പുറത്തു പോയ മാണി വിഭാഗം കോട്ടയം ലോക് സഭാ സീറ്റിനു പുറമേ കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റും നേടിയാണ് തിരിച്ചുവന്നത്. ഇനി കോട്ടയം ലോക്സഭാ സീറ്റും കോൺഗ്രസിന് സ്വന്തമാകും.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ജോസ് വിഭാഗം മുന്നണി വിട്ടു പോയതിന്റെ ആഹ്ലാദത്തിലാണ് താഴെ തട്ടിലുള്ളവർ. ത്രിതല പഞ്ചായത്തുകളിലും കൂടുതൽ അവസരം ലഭിക്കും.
ക്ഷീണം ചെയ്യില്ല
ജോസ് വിഭാഗം വിട്ടു പോയത് ജില്ലയിൽ യു.ഡി.എഫിന് ഒരു ക്ഷീണവും ചെയ്യില്ല. ഇടതു പാളയത്തിലേക്ക് പോകാൻ താത്പര്യമില്ലാത്ത കൂടുതൽ നേതാക്കൾ യു.ഡി.എഫിൽ വരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനൊപ്പം ചേർന്നു കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചതു മുതൽ കോൺഗ്രസ് പ്രവർത്തകർ മാണി വിഭാഗത്തോട് നീരസത്തിലായിരുന്നു. അവർ പോയതു കൊണ്ട് കോൺഗ്രസുകാർക്ക് കൂടുതൽ അവസരം ലഭിക്കും.
ജോസി സെബാസ്റ്റ്യൻ, യു. ഡി.എഫ് ജില്ലാ ചെയർമാൻ