വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമാകുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ചില ഭൂരിപക്ഷ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് റോൺ ക്ലെയ്ൻ അറിയിച്ചു. ട്രംപ് ഭരണകൂടം പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതായിരുന്നു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറുന്നതിനായി ബൈഡൻ പുതിയ സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവർത്തനങ്ങളിലേക്കും തുക വകയിരുത്തി. പ്രതിസന്ധിയിലായ ജനങ്ങൾക്കും വ്യവസായങ്ങൾക്കുമായി സഹായ പാക്കേജിൽ തുക വകയിരുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ആരോഗ്യ മേഖല വളരെ പരിതാപകരമാണെന്ന് റോൺ ക്ലെയ്ൻ ചൂണ്ടികാട്ടി. അതിൽ മാറ്റം വരുത്താൻ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വായ്പകളുടെ കാലാവധി നീട്ടികൊടുക്കുമെന്നും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന് സംരക്ഷിക്കുമെന്നും റോൺ കൂട്ടിച്ചേർത്തു.