ബംഗളൂരു: ബംഗളൂരു ആശുപത്രിയിൽ വനിതാ ഡോക്ടർമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ പുരുഷ നഴ്സ് അറസ്റ്റിൽ. 31കാരനായ മരുതേശനാണ് അറസ്റ്റിലായത്. സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആൻഡ് ഓർത്തോപീഡിക്സ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
റെക്കോർഡിംഗ് മോഡിലുള്ള മൊബൈൽ ഫോൺ,വെള്ളിയാഴ്ച രാവിലെ വസ്ത്രം മാറുന്ന മുറിയിലെത്തിയ വനിതാ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് ഒളിപ്പിച്ച് വച്ച നിലയിൽ ആയിരുന്നു. താൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുന്നതിന് മുൻപ് വസ്ത്രം മാറാനാണ് ഡോക്ടർ മുറിയിൽ എത്തിയത്. വസ്ത്രം മാറുന്നത് കാമറ റെക്കോർഡ് ചെയ്തതായി ഡോക്ടർ കണ്ടെത്തി. തുടർന്ന് ഡോക്ടർ അധികൃതരോട് വിവരം അറിയിക്കുകയായിരുന്നു.
കരാർ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരന്റേതാണ് മൊബൈൽ എന്ന് പിന്നീട് വ്യക്തമായി. ഇത് ഡയറക്ടറെ അറിയിക്കുകയും അദ്ദേഹം പരാതി നൽകുകയുമായിരുന്നു.
മരുതേശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറച്ച് മാസങ്ങളായി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതായി കണ്ടെത്തി.എന്നാൽ ഈ ദൃശ്യങ്ങൾ കൈമാറുകയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയോ ചെയ്തിട്ടില്ല. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.