കൊച്ചി: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രത്യേക കാമ്പയിന്റെ ആദ്യദിനമായ ഇന്നലെ 15,000 പരിശോധനകൾ നടത്തി. രണ്ട് ദിവസത്തിനുള്ളിൽ 31,000 കൊവിഡ് പരിശോധനകൾ നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സർക്കാർ ആശുപത്രികൾക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളും സഞ്ചരിക്കുന്ന പരിശോധനാ സംവിധാനങ്ങളും പരിശോധനാ കാമ്പയിന്റെ ഭാഗമായി പ്രവർത്തിച്ചു. ജില്ലയിൽ ഏഴ് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുകളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. താഴെത്തട്ടിൽ ആശാ പ്രവർത്തകരുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവരുടെയും മറ്റും പരിശോധന നടന്നു. വാക്‌സിൻ സ്വീകരിക്കാത്ത 45 വയസ്സിന് മുകളിൽ പ്രായമുള്ള ലക്ഷണമില്ലാത്തവരെയും പരിശോധിക്കുന്നുണ്ട്. കണ്ടയ്‌ൻമെന്റ് സോണുകൾ ,ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധന നടത്തുന്ന സംഘങ്ങൾ ആന്റിജൻ പരിശോധനാ ഫലം ഓൺലൈൻ പോർട്ടലിൽ അപ്പപ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.
കാമ്പയിന് മുന്നോടിയായി പഞ്ചായത്ത് തലത്തിൽ രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌ക്വാഡ് വർക്കിന് ഇറങ്ങിയവർ, പോളിംഗ് ഏജന്റുമാർ, സ്ലിപ്പ് വിതരണത്തിനിറങ്ങിയവർ എന്നിങ്ങനെ കൂടുതൽ ആളുകളുമായി സംമ്പർക്കത്തിൽ വന്നവരെ പ്രത്യേകം കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്. കാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ലാബുകളിലടക്കം കൊവിഡ് പരിശോധന സൗജന്യമായിരിക്കും. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |