പത്തനംതിട്ട : ബസ് ആടിയുലയുമ്പോൾ ഒാർത്തോണം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡായിയെന്ന്. സ്റ്റാൻഡിൽ നിറയെ ചെളിക്കുഴികളാണ്. പിടിച്ച് നിന്നില്ലെങ്കിൽ തലകുത്തി വീഴും. നിരവധിയാളുകൾ ദിവസവും വന്ന് പോകുന്ന സ്റ്റാൻഡിലാണ് വർഷങ്ങളായി ഇൗ ദുരവസ്ഥ.
മഴക്കാലത്ത് നിറയെ ചെളി, വേനലായാൽ പൊടിയും. ശബരിമല മണ്ഡലകാലത്ത് ചെറിയ അറ്റകുറ്റപ്പണികൾ നടത്തുന്നത് മാത്രമാണ് ഇടക്കാലത്തുള്ള ആശ്വാസം. കെ.എസ്.ആർ.ടി.സിയുടെ ബസ് ടെർമിനൽ പണി നടക്കുന്നതിനാൽ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് ട്രാൻ. ബസുകളും ഒാപ്പറേറ്റ് ചെയ്യുന്നത്. മൂന്നൂറോളം സർവീസുകൾ ദിവസവും ഇവിടെ നിന്ന് ഒാപ്പറേറ്റ് ചെയ്യുന്നുണ്ട്. എല്ലാ ബഡ്ജറ്റിലും നഗരസഭ സ്റ്റാൻഡിനായി തുക നീക്കിവയ്ക്കാറുണ്ട്. എന്നാൽ സ്റ്റാൻഡിന്റെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരയും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
മൂന്ന് യാർഡുകളായാണ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇതിന്റെ മദ്ധ്യേ ഭാഗം കോൺക്രീറ്റ് ചെയ്തതാണ്. ഇവിടെ വെള്ളക്കെട്ടുണ്ടാവുമെങ്കിലും മറ്റ് രണ്ട് യാർഡുകളേക്കാൾ ഭേദമാണ്. കോടികൾ മുടക്കിയാണ് ഈ യാർഡിന്റെ പണി പൂർത്തിയാക്കിയത്. ബാക്കി ഭാഗങ്ങളിൽ ചെളിയും കുഴിയുമായി കരയേത് കുഴിയേത് എന്നറിയാത്ത സ്ഥിതിയാണ്. സ്റ്റാൻഡിലിറങ്ങി നടന്ന് പോകുന്നവർ കുഴിയിൽ വീഴുന്നതും സാധാരണമാണ്. പ്രായമായവരാണ് അപകടത്തിലാകുന്നതിലേറെയും.
സ്വകാര്യ ബസ് സ്റ്റാൻഡ് കെട്ടിടവും മഴ പെയ്താൽ ചോർന്നൊലിക്കും. പലയിടത്തും ലൈറ്റുകളും നശിച്ചു കിടക്കുകയാണ്. മണ്ഡലകാലം ആരംഭിക്കുന്നതിന് കൃത്യം ഒരാഴ്ച മുമ്പ് മാത്രമാണ് എന്തെങ്കിലും അറ്റകുറ്റപണികൾ ഇവിടെ നടക്കുന്നത്. മണ്ഡലകാലം കഴിയുമ്പോൾ പഴയ പടിയാകുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |