ന്യൂഡൽഹി : അമരീന്ദർ സിംഗ് രാജിവച്ച് ഒഴിഞ്ഞ പഞ്ചാബിൽ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പഞ്ചാബ് ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിന് മുന്നിലാണ് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സിക്ക് സമുദായത്തിലെ ദളിത് വിഭാഗമായ രാംദാസ്യ (ചമർ) നേതാവാണ് ചരൺജിത് സിംഗ് ചന്നി. പഞ്ചാബിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഈ വിഭാഗമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ നിർണായക ശക്തിയാകുമെന്ന തിരിച്ചറിവാണ് കോൺഗ്രസിനെ ചന്നിയിലേക്ക് എത്തിച്ചത്. എന്നാൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പങ്കെടുക്കാഞ്ഞത് ശ്രദ്ധേയമായി. ഇതോടെ അമീന്ദർ സിംഗ് കോൺഗ്രസ് വിടും എന്ന സൂചനയും ശക്തമായിരിക്കുകയാണ്.
അമരീന്ദറിന് പകരമായി മുൻ മുഖ്യമന്ത്രിയായ സുഖ് ജിന്തർ സിംഗ് തിരഞ്ഞെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ സിദ്ദുവിന്റെ താത്പര്യമാണ് ചരൺജിത് സിംഗ് ചന്നിയ്ക്ക് മുഖ്യമന്ത്രി കസേരയിലേക്ക് നറുക്ക് വീഴാൻ കാരണമായത്. ദളിത് സിഖ് വിഭാഗത്തിൽ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുന്നതിന്റെ ഗുണഫലങ്ങളെ പറ്റി കോൺഗ്രസ് ഹൈക്കമാന്റിനെ വിവരങ്ങൾ ധരിപ്പിക്കുന്നതിൽ സിദ്ദു വിജയിക്കുകയായിരുന്നു. മുൻപ് അമരീന്ദർ പക്ഷത്തായിരുന്ന ചരൺജിത് സിംഗ് ചന്നി അടുത്തിടെയാണ് സിദ്ദുവിനൊപ്പം കൂടിയത്. എന്നാൽ കേവലം ആറ് എം എൽ എമാർ മാത്രമേ ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാൻ സിദ്ദുവിനൊപ്പം ഉണ്ടായിരുന്നുള്ളു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് എങ്ങനെ കോൺഗ്രസിനെ ബാധിക്കുമെന്ന് കണ്ടറിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |