മലപ്പുറം: ഡെങ്കി ഹോട്ട് സ്പോട്ടുകളായി ജില്ലയുടെ മലയോരം. മൂന്നാഴ്ചയ്ക്കിടെ 15 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 14ഉം മലയോര മേഖലകളിലാണ്. കൂടാതെ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 15 പേരും ഇവിടങ്ങളിൽ നിന്നുതന്നെ. അമരമ്പലം, ചാലിയാർ, കാളികാവ്, മമ്പാട്, വഴിക്കടവ്, മേലാറ്റൂർ, ഓടക്കയം മേഖലകളിലാണ് ഡെങ്കി പടരുന്നത്. അമരമ്പലത്ത് മൂന്ന് ഡെങ്കി കേസുകളുണ്ട്. മലയോര മേഖലയ്ക്ക് പുറത്ത് എടപ്പാളിലാണ് ഒരു കേസ് റിപ്പോർട്ട് ചെയ്തത്. രണ്ടര മാസത്തിനിടെ മലയോര മേഖലകളിൽ 75ഓളം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. മറ്റിടങ്ങളിൽ ഏതാനം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. മൺസൂൺകാല പൂർവ്വ ശുചീകരണ പ്രവൃത്തികൾ വേണ്ട വിധത്തിൽ നടക്കാതിരുന്നതും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കൂടിയതുമാണ് മലയോരങ്ങളിൽ ഡെങ്കി കേസുകൾ കൂടാൻ കാരണം.
ജില്ലയിൽ ഈ മാസം റിപ്പോർട്ട് ചെയ്ത അഞ്ച് എലിപ്പനി കേസുകളിൽ നാലും മലയോര മേഖലകളിലാണ്. മമ്പാട്, വഴിക്കടവ്, അമരമ്പലം, ചുങ്കത്തറ എന്നിവിടങ്ങളിലും ഒരു കേസ് പൊന്നാനിയിലുമാണ്. മുൻ മാസങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകൾ കുറയുന്നുണ്ട്.
13,000 കടന്ന് പനി
മൂന്നാഴ്ചയ്ക്കിടെ 13,146 പേർ വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ആഗസ്റ്റിനെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. മുൻമാസങ്ങളിൽ 10,000ത്തിന് താഴെ പനിബാധിതരാണ് ഉണ്ടായിരുന്നത്. നിലവിൽ പ്രതിദിനം ശരാശരി 800 പേർ ചികിത്സ തേടുന്നുണ്ട്. കൊവിഡ് ടെസ്റ്റ് ഭയന്ന് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം കൂടിയിരുന്നു. ഇതിൽ മാറ്റം വന്നത് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. പനി, തലവേദന ലക്ഷണങ്ങളുള്ളവർക്ക് മിക്ക ആശുപത്രികളിലും പ്രത്യേക ഒ.പിയും തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |