SignIn
Kerala Kaumudi Online
Saturday, 21 September 2024 5.00 AM IST

'സഹജീവനം' സഹായ കേന്ദ്രങ്ങൾ ഇനി തദ്ദേശ സ്ഥാപനങ്ങളിലും

Increase Font Size Decrease Font Size Print Page
sahajeevanam

കോഴിക്കോട്: ഭിന്നശേഷി സൗഹൃദ കേരളത്തിനായി സാമൂഹ്യനീതി വകുപ്പ് തുടക്കമിട്ട 'സഹജീവനം' പദ്ധതി സഹായ കേന്ദ്രങ്ങൾ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കുന്നു. ഭിന്നശേഷിക്കാർക്ക് വിവിധ വകുപ്പുകൾ നൽകിവരുന്ന സേവനങ്ങളുടെ വിശദവിവരങ്ങളും മാർഗനിർദ്ദേശവും കേന്ദ്രങ്ങളിൽ ലഭ്യമാവും.

ഭിന്നശേഷിക്കാർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും കൊവിഡ് പശ്ചാത്തലത്തിൽ അടച്ചതോടെ മാനസിക പ്രയാസം നേരിടുന്നവർക്ക് കൗൺസലിംഗ് അടക്കമുള്ള സേവനങ്ങൾ കേന്ദ്രങ്ങളിലൂടെ ലഭിക്കും.

സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്സ്, വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

ഓരോ കേന്ദ്രത്തിലും രണ്ട് സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരെ നിയമിക്കും. തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ രണ്ട് വോളണ്ടിയർമാരെ ചുമതലപ്പെടുത്തും. ഭിന്നശേഷിക്കാർക്ക് ഫോൺ വഴിയും സഹായം അഭ്യർത്ഥിക്കാം. സൈക്കോളജിസ്റ്റ്, തെറാപ്പിസ്റ്റുകൾ, സോഷ്യൽ വർക്കേഴ്സ് എന്നിവരുടെ സേവനം ഉറപ്പുവരുത്തും.രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് സഹായ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. .

കൊവിഡ് അനുബന്ധ പ്രശ്നങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് തല വാർ റൂമുകളിലേക്ക് ഒരു സ്‌പെഷ്യൽ ടീച്ചറുടെ സേവനം ലഭ്യമാക്കും. അത്യാവശ്യഘട്ടങ്ങളിൽ മരുന്ന്,ആഹാരം എന്നിവയും വാർ റൂമുകളിലൂടെ നൽകുന്നതാണ്. രക്ഷിതാക്കൾ കൊവിഡ് ബാധിതരായാൽ ഇവരിൽ നിന്ന് ഭിന്നശേഷിക്കാരെ മാറ്റിതാമസിപ്പിക്കാനുളള സൗകര്യമൊരുക്കും. ഇവർക്ക് സമയബന്ധിതമായി വാക്സിനേഷൻ ഉറപ്പു വരുത്തുന്നതായിരിക്കും.

മാസത്തിൽ ഒരു തവണയെങ്കിലും പ്രത്യേക വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. ജില്ലാ തലത്തിൽ നാഷണൽ ട്രസ്റ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ ജില്ലാ സാമൂഹ്യനീതി ഓഫീസർ ചെയർമാനായും എൽ.എൽ.സി കൺവീനറെ സമിതിയുടെ കൺവീനറായും നാഷണൽ ട്രസ്റ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി വിപൂലീകരിച്ചു.

ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് സർക്കാർ
കൂടെയുണ്ടാവും: മന്ത്രി ദേവർകോവിൽ

കോഴിക്കോട് : ഭിന്നശേഷിക്കാരുടെയും രക്ഷാകർത്താക്കളുടെയും സംരക്ഷണത്തിനായി സർക്കാർ കൂടെയുണ്ടാവുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. സാമൂഹ്യനീതി വകുപ്പിന്റെ 'സഹജീവനം'പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ ഒരുക്കുന്ന സഹായ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാർക്കും കുടുംബങ്ങൾക്കും ആരോഗ്യ കേന്ദ്രങ്ങളിൽ ആനുകൂല്യം ഉറപ്പാക്കുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. 'ഉണർവ്' ഭിന്നശേഷി കലോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. എൽ.എൽ.സി കൺവീനർ പി.സിക്കന്തർ പദ്ധതി വിശദീകരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്‌റഫ് കാവിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കവിത പി.സി, സ്‌പെഷ്യൽ സ്‌കൂൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭാകരൻ, ഡി.എം.എച്ച്.പി പ്രതിനിധി രമ്യ രാജീവ്, കോഴിക്കോട് പരിവാർ സെക്രട്ടറി തെക്കയിൽ രാജൻ, കേരള വികലാഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡന്റ് ബാലൻ കാട്ടുങ്ങൽ, കേരള വികലാംഗർ അസോസിയേഷൻ ജനറൽ സെക്രട്ടറി സൈനുദ്ദീൻ മടവൂർ, മലബാർ അസോസിയേഷൻ ഓഫ് ദി ഡഫ് പ്രസിഡന്റ് ജയന്ത് കുമാർ, ഓൾ കേരള പാരന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അശോകൻ അക്പാഹി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.