കോഴിക്കോട്: ഓഹരി വിപണിയുടെ മാതൃകയിൽ ഗോൾഡ് എക്‌സ്‌ചേഞ്ച് ആരംഭിക്കാൻ അനുമതി നൽകിയ സെബിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സ്വർണ ഇടപാടുകൾ സുതാര്യമാകാനും രാജ്യമാകെ ഒറ്റവില നടപ്പാക്കാനും ഗോൾഡ് എക്‌സ്‌ചേഞ്ച് സഹായിക്കും.
സ്വർണനിക്ഷേപം ഗണ്യമായി വർദ്ധിക്കാനും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള സ്വർണലഭ്യത ഉറപ്പാക്കാനും സെബിയുടെ തീരുമാനം ഉപകരിക്കും. സ്വർണ ഉപഭോഗത്തിൽ രണ്ടാമതാണ് ഇന്ത്യ. വർഷം 800-900 ടൺ ഇറക്കുമതി ചെയ്യുന്നു. എങ്കിലും, ലണ്ടൻ ബുള്ള്യൻ വിലയാണ് ഇന്ത്യ സ്വീകരിക്കുന്നത്. വില നിർണയം ഇന്ത്യയിൽ തന്നെയാക്കാനും ഗോൾഡ് എക്‌സ്‌ചേഞ്ച് വഴിയൊരുക്കും.
ബി.ഐ.എസ് ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങൾ മാത്രം വിൽക്കുന്ന മലബാർ ഗോൾഡിൽ 2020 മുതൽ തന്നെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഒരേവിലയാണ്.
ഏകദേശം 25,000 ടൺ സ്വർണം ഇന്ത്യയിലെ വീടുകളിലുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. നിക്ഷേപകർക്കും രാജ്യത്തിനും ഗുണപ്രദമായ രീതിയിൽ ഈ സ്വർണം ഉപയോഗപ്പെടുത്താനുള്ള നടപടിയും കേന്ദ്രം കൈക്കൊള്ളണമെന്ന് എം.പി. അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |