മാള: കൊവിഡ് രോഗികൾക്കായി 24 മണിക്കൂറും സേവന സന്നദ്ധനായ അനൂപ് കൃഷ്ണൻ ഓട്ടോറിക്ഷയുമായി വിളിപ്പുറത്തുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 350 ലധികം കൊവിഡ് രോഗികളെയാണ് ഓട്ടോറിക്ഷകളിൽ കൊണ്ടുപോയിട്ടുള്ളത്. മാള പഞ്ചായത്തിലെ ഏത് വാർഡിലും അനൂപിന്റെ ഓട്ടോറിക്ഷാ സേവനം ലഭിക്കും. രോഗികളെ ഡി.സി.സിയിലേക്കും ആശുപത്രികളിലേക്കും വീടുകളിലേക്കും കൊണ്ടുപോകുന്ന ഈ യുവാവ് മറ്റു അത്യാവശ്യ അവസരങ്ങളിലും സഹായത്തിനായി ഒപ്പമുണ്ട്. കൊവിഡ് രോഗികൾക്ക് മരുന്നുകളും ഭക്ഷണത്തിനുള്ള സാധനങ്ങളും എത്തിച്ചു നൽകാറുണ്ട്. മാള പഞ്ചായത്തിലെ എട്ടാം വാർഡിലെ ആർ.ആർ.ടി പ്രവർത്തകനാണിദ്ദേഹം.
കൊവിഡ് വ്യാപകമായതുമുതൽ രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നൽകിയിരുന്നു. എന്നാൽ ആംബുലൻസ് സേവനം എല്ലാ മേഖലയിലേക്കും എത്താൻ കഴിയാതെ വന്നപ്പോഴാണ് അനൂപ് ഈ സേവനം തുടങ്ങിയത്. ഭാര്യയും രണ്ട് മക്കളുമുള്ള അനൂപ് ഇതോടെ വീട്ടിൽ സ്വയം നിയന്ത്രണത്തിലായി. തൃശൂർ മെഡിക്കൽ കോളേജ് മുതൽ മാള ഗുരുധർമ്മം മിഷൻ ആശുപത്രി വരെയുള്ള നിരവധി ആശുപത്രികളിലേക്ക് കൊവിഡ് രോഗികളെ എത്തിക്കാനും തിരിച്ചുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കൊവിഡ് രോഗികളെ കയറ്റിയാൽ വാഹനം സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കും. ഇത്രയധികം രോഗികളെ കൊണ്ടുപോയിട്ടും ഇതുവരെ അനൂപിനെ കൊവിഡ് പിടികൂടിയിട്ടില്ല. രാവിലെ ഓട്ടോറിക്ഷ ശുചിയാക്കി രോഗികളെ കയറ്റും മുൻപാണെങ്കിൽ ചിലപ്പോൾ സ്റ്റാൻഡിൽ വരും. 2012 മുതൽ മാളയിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്ന ഈ യുവാവ് പ്രളയകാലത്തും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
വടമ കാഞ്ഞിരംപറമ്പത്ത് അനൂപ്കൃഷ്ണന് ഭാര്യ സ്മിതയും മക്കളായ അർജുൻ കൃഷ്ണയും കൃഷ്‌ണേന്ദുവും പിന്തുണയുമായുണ്ട്.
സേവന പ്രവർത്തനം എന്ന നിലയിലാണ് കൊവിഡ് രോഗികളെ കൊണ്ടുപോകുന്നത്. അതിനായി സമയം നോക്കാറില്ല. നമ്മൾക്ക് രോഗം വന്നാലുള്ള മാനസികാവസ്ഥ മറ്റുള്ളവരിലും കാണുന്നു. എല്ലാ സേവനങ്ങൾക്കും യാത്രക്കൂലി മാത്രമേ വാങ്ങാറുള്ളൂ. യാത്രാക്കൂലിക്ക് വകയില്ലാത്തവർക്ക് വേണ്ടി പഞ്ചായത്താണ് വഹിക്കുക. പണം തരുന്നത് സാനിറ്റൈസർ ചെയ്ത് മാറ്റിവയ്ക്കും. ഇവ രണ്ട് ദിവസം കഴിഞ്ഞേ എടുക്കാറുള്ളൂ
- അനൂപ്കൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |