ഇരിട്ടി: ആറളം ഫാമിൽ 25 ഏക്കറിൽ നടത്തിയ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി. ജില്ലയിൽ ആദ്യമായാണ് ഒരു കാർഷിക വിളക്ക് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തിയത്. ആവശ്യമായ സൂക്ഷ്മ മൂലകങ്ങളാണ് ദ്രാവകരൂപത്തിൽ മഞ്ഞളിന് നൽകിയത്.
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെയും കാസർകോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെയും സഹായത്തോടെ 25 ഏക്കറിലാണ് ഫാമിൽ മഞ്ഞൾ കൃഷി ഇറക്കിയത്. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞൾ മൂല്യവർദ്ധിത ഉത്പന്നങ്ങളായി വിപണിയിൽ എത്തിക്കാൻ റെയ്ഡ്‌കോയുമായി ഫാം അധികൃതർ കരാർ ഒപ്പിട്ടിരുന്നു.
എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സ്ഥാപനമാണ് വള പ്രയോഗത്തിന് കരാർ എടുത്തിട്ടുള്ളത്. മണിക്കൂറിൽ 900 രൂപയാണ് തുക ഈടാക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണിതെന്ന് ഫാം മാനേജിംഗ് ഡയറക്ടർ ബിമൽ ഘോഷ് പറഞ്ഞു. മണിക്കൂറിൽ 30 ഏക്കർ സ്ഥലം ഡ്രോൺ ഉപയോഗിച്ചു വളപ്രയോഗം നടത്താൻ സാധിക്കുമെന്ന് ഡ്രോൺ കമ്പനി അധികൃതർ പറഞ്ഞു.
ഫാം പുതിയ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ അതിവേഗം വളർച്ചയുടെ പാതയിലാണെന്ന് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പറഞ്ഞു. തൊഴിലാളികളും ജീവനക്കാരും വളരെ പ്രതീക്ഷയിൽ ആണ് ഇപ്പോൾ ആറളം ഫാമിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റിംഗ് മാനേജർ ആർ. ശ്രീകുമാർ, സൂപ്രണ്ട് കെ.കെ. ദിനചന്ദ്രൻ, പി.കെ. രാമചന്ദ്രൻ തുടങ്ങിയവർ വളപ്രയോഗം നടത്തുന്ന സമയത്ത് സന്നിഹിതനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |