ഉത്പാദന ചെലവ് വർദ്ധിച്ചെന്ന് ഫാം ഉടമകൾ
തൃശൂർ: ജില്ലയിൽ ഇറച്ചിക്കോഴി വില കുതിക്കുന്നു, കിലോയ്ക്ക് 150 രൂപ കടന്നു. കഴിഞ്ഞ എതാനും മാസങ്ങളായി ഇറച്ചിക്കോഴിയുടെ വില നൂറിന് മുകളിലാണ്. രണ്ട് ദിവസം മുമ്പ് അത് 150ന് മുകളിലും എത്തി. ഉത്പാദന ചെലവ് വർദ്ധിച്ചതാണ് വില ഉയരാൻ കാരണമെന്ന് ഫാം ഉടമകൾ പറയുന്നു.
കേരളത്തിലെ ഇറച്ചിക്കോഴി വിപണയിൽ 70 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. കേരള ചിക്കൻ ഉത്പാദിപ്പിക്കുന്നത് ആഴ്ച്ചയിൽ അമ്പതിനായിരം കോഴി മാത്രമാണ്. എന്നാൽ കേരളത്തിൽ ഒരാഴ്ച്ച വിറ്റഴിക്കുന്നത് ഒരു കോടി കിലോ ഇറച്ചിക്കോഴിയാണ്. കർണ്ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏകീകരിച്ച വിലയാണ് ഇപ്പോൾ ഉള്ളതെന്ന് പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി പറഞ്ഞു. ഒരു വർഷം കൊണ്ട് കോഴിത്തീറ്റയിൽ ചാക്കിന് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും ഇവർ പറയുന്നു. അതേ സമയം ചിക്കൻ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വിലവർദ്ധനവിന് കാരണമെന്ന ആരോപണവുമുണ്ട്. കൃത്രിമക്ഷാമമുണ്ടാക്കി വില വർദ്ധിപ്പിക്കുകയാണെന്ന പരാതിയും ഉയരുന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയതോടെ ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറന്നിരുന്നു. ഇതോടെ ഇറച്ചിക്കോഴിക്ക് ആവശ്യക്കാർ ഏറി. ഇത് മുന്നിൽ കണ്ടാണ് വിലവർദ്ധിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
ചിക്കൻ വിഭവങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ഹോട്ടലുടമകൾ
ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കൂടുന്നത് തുടർന്നാൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൊവിഡിനെ തുടർന്ന് തകർച്ചയിലായ ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിച്ചതിനെ തുടർന്ന് വ്യാപാരം പതിയെ സാധാരണനിലയിലേക്ക് എത്തുമ്പോഴാണ് ഇരുട്ടടിയായി ചിക്കന് വില വർദ്ധിക്കുന്നത്. ചിക്കനോടൊപ്പം സവാളയടക്കമുള്ള അവശ്യസാധനങ്ങൾക്കും പാചകവാതകത്തിനും വില വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയാണ്. ഒരു മാസത്തിനിടെ ഇരട്ടിയോളം വില വർദ്ധിച്ചു. കൊവിഡ് പ്രതിസന്ധിയും വിലവർദ്ധനവും കാരണം ഹോട്ടലുകൾ അടച്ചിടുകയോ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടിയോ വരുന്നു. വില വർദ്ധനവ് തടയാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്നും തദ്ദേശ ചിക്കൻ ഫാമുകളിൽ നിന്നുള്ള കോഴിയിറച്ചി കൂടുതൽ വിപണിയിലെത്തിച്ച് വിലവർദ്ധനവ് പിടിച്ചുനിറുത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിലവിൽ വില താഴോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ വിലയ്ക്ക് വിൽപ്പന നടത്തിയാൽ മാത്രമേ കർഷകന് കടമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കു.- ബിന്നി ഇമ്മട്ടി, പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |