തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ് നിന്നിരുന്ന ഹിന്ദു ഐക്യവേദി മുൻ ജില്ലാ ജനറൽ സെക്രട്ടറി കേശവദാസ് സി.പി.എമ്മിൽ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ സ്വീകരിച്ചത്. മുൻപ് കോൺഗ്രസിന്റെ കുത്തക ഡിവിഷനായിരുന്നു കുട്ടൻകുളങ്ങര ഡിവിഷൻ. ബി.ജെ.പിയുടെ സിറ്റിംഗ് കൗൺസിലർ ആയിരുന്ന ഐ. ലളിതാംബികയെ മാറ്റി ബി.ജെ.പി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണന് മത്സരിക്കാൻ സീറ്റ് നൽകിയതായിരുന്നു തർക്കത്തിനിടയാക്കിയത്. പാർട്ടിയിൽ സജീവമാകാൻ ആലോചിച്ചിരുന്നുവെങ്കിലും നേതൃത്വത്തിന്റെ സമീപനത്തിനോട് പൊരുത്തപ്പെടാനാവാത്തതാണ് സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും മാറാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കേശവദാസ് പറയുന്നു. കേശവദാസിനൊപ്പം ന്യൂനപക്ഷ മോർച്ച മുൻ ജനറൽ സെക്രട്ടറി ഷാജി മനന്തൻ, ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.ബി. രണേന്ദ്രനാഥും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |