പൊലീസുമായി വൈകാതെ വരുമെന്ന് മുന്നറിയിപ്പ്
കണ്ണൂർ:പ്രസ്ക്ലബ്ബ് റോഡിന് സമീപം കച്ചവടം നടത്തുന്ന തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള കോർപ്പറേഷൻ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ.ഇന്നലെ രാവിലെ പത്തരയോടെ കോർപ്പറേഷൻ ആരോഗ്യ വിഭാഗം വലിയ വാഹനവുമായി കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് അധികൃതർ തിരിച്ച് പോവുകയായിരുന്നു.പോകുന്ന പോക്കിൽ പൊലീസിനെയും കൂട്ടി വീണ്ടും എത്തുമെന്ന താക്കീത് നൽകാനും ഉദ്യോഗസ്ഥർ മറന്നില്ല.
അതെ സമയം തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന സുപ്രീം കോടതി വിധി കോർപ്പറേഷൻ ലംഘിക്കുകയാണെന്ന് കച്ചവടക്കാർ ആരോപിക്കുന്നു.കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തിൽ കളക്ടർ,തഹസിൽദാർ എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മറ്റി രൂപീകരിച്ച് കോർപ്പറേഷൻ പരിധിയിലെ 387 തെരുവുകച്ചവടക്കാർക്ക് കച്ചവടം ചെയ്യാനുള്ള അംഗീകൃത കാർഡ് നൽകിയെങ്കിലും തുടർന്നുവന്ന ഭരണ സമിതി തങ്ങൾക്ക് കച്ചവടം ചെയ്യാനുള്ള സ്ഥലം നൽകാൻ പോലും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഗുരുതരമായ മറ്റൊരു ആരോപണവും കച്ചവടക്കാർ ഉന്നയിക്കുന്നുണ്ട്. കച്ചവടക്കാരെ ഒഴിപ്പിച്ച് വാഹനങ്ങളിലാക്കി കൊണ്ടുപോകുന്ന സാധനങ്ങളിൽ മുക്കാൽ ഭാഗവും പിഴ ഈടാക്കി തിരിച്ചെടുക്കുമ്പോൾ കാണാറില്ലെന്നാണ് ആക്ഷേപം.വസ്ത്രങ്ങളും ചെരിപ്പും പാത്രങ്ങളുമൊക്കെ വീതം വച്ചെടുത്ത് കഴിഞ്ഞ് ബാക്കി മാത്രമെ തിരിച്ചുകിട്ടാറുള്ളുവെന്നാണ് ഇവർ പറയുന്നത്.
60 പേരുടെ ഉപജീവനകാര്യം
പ്രസ്ക്ലബ്ബ് പരിസരത്ത് ഭിന്നശേഷിക്കാരുൾപ്പെടെ 60 തെരുവു കച്ചവടക്കാരാണുള്ളത്. ടൗൺ സ്ക്വയർ,പഴയ ബസ് സ്റ്റാൻഡ് പരിസരം,കോർപ്പറേഷൻ പരിസരം എന്നിവിടങ്ങളിൽ കച്ചവടം ചെയ്യാൻ അനുവദിക്കണമെന്ന് ഇവർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കുകയുണ്ടായില്ല.വർഷങ്ങൾക്ക് മുൻപ് അശോക ആശുപത്രിക്ക് സമീപം കച്ചവടം നടത്താൻ കോർപ്പറേഷൻ അനുമതി നൽകിയിരുന്നെങ്കിലും കച്ചവടക്കാർ വിയോജിക്കുകയായിരുന്നു. ട്രാഫിക്കിനോ വഴിയാത്രക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കാതയാണ് തങ്ങൾ കച്ചവടം നടത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.ഇതിനു മുൻപും പല തവണ കച്ചവടക്കാരെ ഇവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
ട്രാഫിക്കിനും വഴിയാത്രക്കാർക്കും പ്രശ്നമാകാതെയാണ് ഇവിടെ കച്ചവടം നടത്തുന്നത്.കഴിഞ്ഞ കോർപ്പേറഷൻ അംഗീകരിച്ച ലൈസൻസുള്ള കച്ചവടക്കാരാണ് ഇവരെല്ലാം.എന്നാൽ അനുയോജ്യമായ സ്ഥലം ഇതുവരെ നൽകിയിട്ടില്ല.മേയറുമായി പല തവണ ചർച്ച നടത്തിയിട്ടും ഫലമില്ല
ഫൈസൽ മാലൂട്,വഴിയോരക്കച്ചവടക്കാരുടെ സംഘടന (എെ.എൻ.ടി.യു.സി)വൈസ് പ്രസിഡന്റ്
അനധികൃത കച്ചവടമാണ് പ്രസ്ക്ലബ് പരിസരത്ത് നടക്കുന്നത്.വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയുള്ള കച്ചവടം അനുവദിക്കില്ല.മറ്റ് നടപടികളിലേക്ക് കടക്കും.
ടി.ഒ.മോഹനൻ ,കോർപ്പറേഷൻ മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |