കടയ്ക്കൽ: കടയ്ക്കൽ സ്വകാര്യ എൻജിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ- ബി.ജെ.പി സംഘർഷത്തിനിടെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറിക്ക് വെട്ടേറ്റു. അഞ്ച് ബി.ജെ.പി പ്രവർത്തകർക്കും മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്ക്.
കൈക്ക് വെട്ടേറ്റ ഏരിയ സെക്രട്ടറി സഹലിനെയും (22) സാരമായി പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരായ കടയ്ക്കൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത്ത് കുമാർ (48), ആർ.എസ്.എസ് ഖണ്ഡ് ശാരീരിക് ശിക്ഷൻ പ്രമുഖ് ബിനു (35), ബി.ജെ.പി പഞ്ചായത്ത് സമിതി അംഗങ്ങളായ രതിരാജൻ (55), അരുൺ (28), വിനോദ് (28) എന്നിവരെയും തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ ബാബു ( 21), ഏരിയ പ്രസിഡന്റ് കാർത്തിക് (21), അംഗം സഫർ (21) എന്നിവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. വിജയദശമിയോടനുബന്ധിച്ചുള്ള പരിപാടികൾ കോളേജ് കാമ്പസിൽ നടത്തുന്നത് ചോദ്യം ചെയ്ത എസ്.എഫ്.ഐ, ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും തുടർന്ന് സംഘർഷവും ഉണ്ടാവുകയായിരുന്നു. സംഭവമറിഞ്ഞ് കടയ്ക്കൽ, ചിതറ പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ഇരുഭാഗത്തും കൂടുതൽ പ്രവർത്തകർ സംഘടിച്ചു. ഇതോടെ സംഘർഷം രൂക്ഷമായി. കല്ലേറും നടന്നു. കൂടുതൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇരുവിഭാഗങ്ങളിലുമുള്ള കണ്ടാലറിയുന്ന 28 ഓളം പേരുടെ പേരിൽ കടയ്ക്കൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |