കൊച്ചി: ഉർവശി ശാപം ഉപകാരമായി. ജനകീയ ഹോട്ടലുകളിൽ ഊണ് തികയാതായി. അത്രയ്ക്കാണ് തിരക്ക്. അടുത്തിടെയുണ്ടായ വിവാദങ്ങളാണ് ജനകീയ ഹോട്ടലുകൾക്ക് വൻ സ്വീകാര്യത നൽകിയത്. ഹോട്ടലുകളിൽ ഉണ്ടായത് അയ്യായിരത്തിലധികം ഊണുകളുടെ വില്പന. ഭക്ഷണത്തിൽ എപ്പോഴും മികവുകാട്ടിയിരുന്ന ജനകീയ ഹോട്ടലുകളെ മോശമായി ചിത്രീകരിച്ചതാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ഹോട്ടലുകളുടെ ഗുണമേന്മയെക്കുറിച്ച് ചർച്ചയായത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വലിയ തിരക്കാണുണ്ടായത്. 20 രൂപയ്ക്ക് തനി നാടൻ ഊണെന്ന ആശയവുമായി ആരംഭിച്ച പദ്ധതി കുടുംബശ്രീയാണ് നടത്തിവരുന്നത്. സാമ്പാർ അല്ലെങ്കിൽ ഒരു ഒഴിച്ചുകറി, തോരൻ അല്ലെങ്കിൽ മെഴുക്കുപുരട്ടി, അച്ചാർ എന്നിവയാണ് ഹോട്ടലുകളിൽ ചോറിനൊപ്പം വിളമ്പുന്നത്. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ വനിതകൾ. 5,6,7 ദിവസങ്ങളിൽ 5684 ഊണുകളുടെ അധിക നേട്ടം ജനകീയ ഹോട്ടലുകൾ സ്വന്തമാക്കി.
വിറ്റഴിച്ച ഊൺ (തീയതി, എണ്ണം നിലയിൽ)
5-10-21......... 1,74,348
6-10-21..........1,79,681
7-10-21.........1,80,032
ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പേർ ഭക്ഷണം വാങ്ങിയത്. 2500 പേർ ഈ ദിവസങ്ങളിൽ അധികമായി ഭക്ഷണം വാങ്ങി. രണ്ടാംസ്ഥാനത്ത് രണ്ടായിരത്തോളം ഊണുകൾ നൽകി എറണാകുളവും മൂന്നാംസ്ഥാനം 700 ഓളം ഊണുവിളമ്പി പാലക്കാടുമാണ്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേർക്കു പ്രതിദിനം ഭക്ഷണം നൽകുന്നത്. 27,774 ഊണുകൾ 7ന് മാത്രം വിറ്റു. തിരുവനന്തപുരം (22,490), മലപ്പുറം (18,891) ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |